തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു. കേസ് രാവിലെ വീണ്ടും പരിഗണിക്കുമെന്നും, ഇരുകൂട്ടരും സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം വാദം കേട്ടശേഷമായിരിക്കും വിധി പ്രസ്താവിക്കുക.
അതേസമയം, കേസില്‍ വിധി പുറപ്പെടുവിക്കുന്നതു വരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാന്‍ കോടതി തയ്യാറായിട്ടില്ല.
വാദം ഒന്നര മണിക്കൂര്‍ നീണ്ടു
അടച്ചിട്ട മുറിയില്‍ നടന്ന വാദം ഒന്നര മണിക്കൂറോളം നീണ്ടു. പ്രതിഭാഗം, വിധി പുറപ്പെടുവിക്കുന്നതു വരെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, രാഹുല്‍ ഒളിവിലാണെന്നും അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
തെളിവുകള്‍ കോടതിയില്‍
പൊലീസ് റിപ്പോര്‍ട്ടിനൊപ്പം മെഡിക്കല്‍ രേഖകള്‍, ശബ്ദരേഖകള്‍, വീഡിയോകള്‍ തുടങ്ങിയവ പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രതിഭാഗവും വാട്സ് ആപ്പ് ചാറ്റുകള്‍, വീഡിയോകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ സമര്‍പ്പിച്ചു. ഇവയെല്ലാം വിശദമായി പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. പ്രോസിക്യൂഷന്‍ വാദത്തിനിടെ ഉന്നയിച്ച ഒരു രേഖ കൂടി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇരുവിഭാഗങ്ങളുടെ വാദം
പ്രോസിക്യൂഷന്‍ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും നടന്നുവെന്നും, ഇതിന് തെളിവുകള്‍ ഉണ്ടെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ പരാതി വ്യാജമാണെന്നും, കേസിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നും പ്രതിഭാഗം വാദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും, പരാതിക്ക് പിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചനയാണെന്നും അഭിഭാഷകന്‍ ആരോപിച്ചു. വോയ്സ് റെക്കോര്‍ഡ് ഗൂഢാലോചനയുടെ ഭാഗമാണെന്നും, ഗര്‍ഭച്ഛിദ്രം നടത്തിയത് യുവതി തന്നെയാണെന്നും, പരാതി നല്‍കാന്‍ യുവതിക്ക് മേല്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും പ്രതിഭാഗം വ്യക്തമാക്കി