മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഉണ്ടായേക്കാവുന്ന ഇന്ധന വിതരണ തടസ്സങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കൊണ്ട്, ഇന്ത്യയില്‍ വീണ്ടും 'വര്‍ക്ക് ഫ്രം ഹോം' (WFH) സംവിധാനം നടപ്പിലാക്കണമെന്ന ആവശ്യങ്ങള്‍ ശക്തമാകുന്നു. എക്‌സ്, വാട്‌സാപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ഐടി പ്രൊഫഷണലുകളും കോര്‍പ്പറേറ്റ് ജീവനക്കാരുമാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ ഇസ്രയേലും യുഎസ്എയും ഇറാനെതിരെ തുടരുന്ന യുദ്ധം 13 -ാം ദിവസത്തിലേക്ക് കടന്നു.
ഇന്ത്യയുടെ അസംസ്‌കൃത എണ്ണയുടെ ഏകദേശം 55 ശതമാനവും വരുന്നത് മധ്യപൂര്‍വ്വേഷ്യയില്‍ നിന്നാണ്. യുഎസ്എ, ഇസ്രായേല്‍, ഇറാന്‍ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സംഘര്‍ഷം ആഗോള ഊര്‍ജ്ജ വിതരണത്തെ ബാധിക്കുമോ എന്നതാണ് പ്രധാന ഭീതി. വിതരണത്തില്‍ കുറവുണ്ടായാല്‍ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി താല്‍ക്കാലികമായി റിമോട്ട് വര്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാരും കമ്പനികളും തയ്യാറാകണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു.
സമൂഹ മാധ്യമ ഉപയോക്താക്കളുടെ അഭിപ്രായത്തില്‍, ഐടി, ഫിനാന്‍സ് തുടങ്ങിയ മേഖലകളില്‍ വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷക്കണക്കിന് ജീവനക്കാരുടെ ദൈനംദിന യാത്രകള്‍ ഒഴിവാകുന്നതിലൂടെ രാജ്യത്തെ ഇന്ധന ആവശ്യം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. കൂടാതെ റോഡുകളിലെ തിരക്ക് കുറയുന്നത് അവശ്യ സേവനങ്ങള്‍ക്കും ചരക്ക് നീക്കത്തിനും കൂടുതല്‍ സഹായകരമാകും, വാഹനങ്ങളില്‍ നിന്നുള്ള പുക മലിനീകരണം കുറയുന്നത് നഗരങ്ങളിലെ വായുനിലവാരം മെച്ചപ്പെടുത്തും. മുന്‍പ് കോവിഡ് കാലത്ത് വിജയകരമായി നടപ്പിലാക്കിയ ഈ മാതൃക, നിലവിലെ സാഹചര്യം നേരിടാന്‍ മുന്‍കൂട്ടി പരിഗണിക്കണമെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പൊതു അഭിപ്രായം.
ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നവര്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ തായ്ലന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിലെ ഉദാഹരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഇന്ധന വിതരണത്തില്‍ ആശങ്കയുണ്ടായ സാഹചര്യങ്ങളില്‍, അവിടങ്ങളില്‍ ഉപഭോഗം കുറയ്ക്കുന്നതിനായി 'റിമോട്ട് വര്‍ക്ക്' വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. എങ്കിലും, ഈ നടപടിയുടെ ഫലപ്രാപ്തിയെക്കുറിച്ച് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനങ്ങള്‍ ഏറെ പ്രധാനപ്പെട്ട് കാര്യം ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സം വീട്ടിലിരുന്നുള്ള ജോലി പ്രയാസകരമാക്കും എന്നതാണ്.
ഇതിനിടെ, ഇന്ധന ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് സര്‍ക്കാര്‍ പൗരന്മാര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി നല്‍കുന്ന വിവരങ്ങള്‍ പ്രകാരം രാജ്യത്ത് നിലവില്‍ 74 ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണ (Crude oil) ശേഖരമുണ്ട്. ഏകദേശം എട്ട് ആഴ്ചത്തേക്കുള്ള ശുദ്ധീകരിച്ച ഇന്ധനങ്ങളും (Refined fuels) സ്റ്റോക്കുണ്ട്. മറ്റൊരു വശത്ത്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ (LPG) ലഭ്യതയില്‍ കുറവുണ്ടാകുമോ എന്ന ആശങ്കയും ഉയരുന്നു. മുംബൈ, ദില്ലി തുടങ്ങിയ നഗരങ്ങളില്‍ വാണിജ്യ സിലിണ്ടര്‍ ലഭിക്കാത്തതിനാല്‍ റെസ്റ്റോറന്റുകള്‍ അടച്ച് തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദില്ലിയില്‍ കരിഞ്ചന്തയില്‍ 18 കിലോ പാചക വാതകത്തിന് 5,000 രൂപയാണ് വിലയെന്നും റിപ്പോര്‍ട്ടുണ്ട്.