ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ നികുതിഭാരം ബ്രിട്ടന് മേല്‍ ചുമത്തി ജെറമി ഹണ്ട്. ലക്ഷക്കണക്കിന് ജോലിക്കാരില്‍ നിന്നും 27.7 ബില്ല്യണ്‍ പൗണ്ട് നികുതി ഇനത്തില്‍ നേടാനുള്ള പ്രഖ്യാപനങ്ങളാണ് ഹണ്ട് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. ഈ വര്‍ഷത്തിന്റെ അവസാനത്തോടെ ടാക്സ് വരുമാനം 1 ട്രില്ല്യണ്‍ പൗണ്ട് കടത്താനുള്ള അടവുകളാണ് ഹണ്ട് പ്രധാനമായും പ്രഖ്യാപിച്ചത്. അതേസമയം 30 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കല്‍ നടപടികള്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ നീട്ടിവെയ്ക്കാനും ചാന്‍സലര്‍ തയ്യാറായി. രാജ്യം ഔദ്യോഗികമായി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സാമ്പത്തിക നിരീക്ഷകരായ ഒബിആര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ഘട്ടത്തിലാണ് 9 ബില്ല്യണ്‍ പൗണ്ട് അധികമായി ചെലവാക്കാന്‍ ഹണ്ട് തയ്യാറായത്. പെന്‍ഷന്‍കാര്‍, ബെനഫിറ്റ് വാങ്ങുന്നവര്‍, ഏറ്റവും കുറഞ്ഞ വരുമാനക്കാര്‍ എന്നിവര്‍ക്ക് പണപ്പെരുപ്പത്തില്‍ നിന്നും ആശ്വാസത്തിനുള്ള നടപടികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. പണപ്പെരുപ്പത്തിന് ആനുപാതികമായി ഇവരുടെ പേയ്മെന്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ 10.1 ശതമാനത്തോളം വര്‍ദ്ധനവാണ് ലഭിക്കുക.
നാഷണല്‍ ഇന്‍ഷുറന്‍സിലേക്ക് 5 ബില്ല്യണ്‍ പൗണ്ട് അധികമായി കണ്ടെത്താന്‍ ചാന്‍സലര്‍ പരിധികള്‍ മരവിപ്പിക്കുകയാണ് ചെയ്തത്. കൂടാതെ എനര്‍ജി, ഓയില്‍ വമ്പന്‍മാരുടെ കൊടുംലാഭത്തിന് മേല്‍ വിന്‍ഡ്ഫോള്‍ ടാക്സ് 35 ശതമാനമായി ഉയര്‍ത്തി. ഉയര്‍ന്ന വരുമാനക്കാരുടെ 45 പെന്‍സ് റേറ്റ് 125,000 പൗണ്ട് മുതല്‍ ആരംഭിക്കുമെന്നും ചാന്‍സലര്‍ പ്രഖ്യാപിച്ചു. അധ്വാനിച്ച് ജീവിക്കുന്നവരുടെ മേല്‍ നികുതി ഏര്‍പ്പെടുത്തി ഓരോ കുടുംബത്തില്‍ നിന്നും കൂടുതല്‍ പണം നേടാനും ഹണ്ട് തയ്യാറായി. ഇന്‍കം ടാക്സ് പരിധികള്‍ ആറ് വര്‍ഷത്തേക്ക് മരവിപ്പിച്ച് കൊണ്ടാണ് ഈ തിരിച്ചടി. 33,000 പൗണ്ട് ശരാശരി വരുമാനമുള്ളവര്‍ക്ക് 2500 പൗണ്ട് ഇന്‍കം ടാക്സ് അധികം നല്‍കേണ്ടി വരും. ഉയര്‍ന്ന വരുമാനക്കാര്‍ക്ക് ഇത് 6500 പൗണ്ടായി ഉയരും. കൗണ്‍സില്‍ ടാക്സ് 5 ശതമാനമായി ഉയര്‍ത്താന്‍ വഴിയൊരുക്കി ക്യാപ്പ് നീക്കം ചെയ്തിട്ടുണ്ട്. ദേശീയ ലിവിംഗ് വേജ് മണിക്കൂറിന് 10.42 പൗണ്ടായി ഉയര്‍ത്തിയത് ലക്ഷക്കണക്കിന് പേര്‍ക്ക് ആശ്വാസമാകും. ഇതിനിടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് ടാക്സ് അടയ്ക്കേണ്ടി വരുമെന്ന പ്രഖ്യാപനവും ഹണ്ട് നടത്തി.