ലണ്ടന്‍: എന്‍എച്ച്എസ്സിന്റെ കെടുകാര്യസ്ഥത സര്‍ക്കാരിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി. എല്ലാദിവസവും സഹായം ആവശ്യമുള്ള രോഗികള്‍ക്ക് അടിയന്തര വൈദ്യ ശുശ്രൂഷകള്‍ നിഷേധിക്കപ്പെട്ടതിന്റെ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. സോളിഹുളില്‍ നിന്നുള്ള 72 വയസ്സുകാരിയായ കാത് ലിന്‍ ഫിലിപ്പിന് 13 മണിക്കൂര്‍ ആംബുലന്‍സില്‍ കാത്തിരിക്കേണ്ടി വന്നതിന്റെ വാര്‍ത്ത വേദനയോടെയാണ് അവരുടെ മകന്‍ മാധ്യമങ്ങളോട് വിവരിച്ചത്. നേഴ്‌സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും തങ്ങളെ സഹായിക്കാന്‍ ആവതെല്ലാം ചെയ്‌തെന്ന് ട്രാന്‍സ്‌പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് ആയി ജോലി ചെയ്യുന്ന ഡാരന്‍ ഫിലിപ്പ്‌സണ്‍ പറഞ്ഞു. ശാരീരിക അസ്വാസ്ഥതയെ തുടര്‍ന്ന് വൈദ്യസഹായത്തിനായി ഫോണ്‍ ചെയ്ത് 20 മിനിറ്റിനുള്ളില്‍ ആംബുലന്‍സ് ഹാര്‍ട്ട്‌ലാന്‍ഡ്സ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അവിടെ നീണ്ട നേരം കാത്തിരിക്കാനായിരുന്നു വിധി . തന്റെ പോലെ തന്നെ 17 ആംബുലന്‍സുകള്‍ ക്യൂവില്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് ഡാരന്‍ വെളിപ്പെടുത്തിയത്.
രോഗികള്‍ക്ക് ചികിത്സ ലഭിക്കാന്‍ ജീവനക്കാര്‍ തങ്ങളുടെ ഡ്യൂട്ടി സമയം കഴിഞ്ഞും കഠിന പ്രയത്‌നം ചെയ്യുന്നത് താന്‍ കണ്ടുവെന്ന് കാത് ലിന്‍ ഫിലിപ്പ്‌സണ്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിലെ നേഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നാണ് അവര്‍ പറഞ്ഞത്. മതിയായ ജീവനക്കാരില്ലാത്തതാണ് എന്‍എച്ച്‌സിലെ പ്രധാന പ്രശ്‌നങ്ങളുടെ മൂല കാരണമെന്ന്ചൂണ്ടിക്കാണിക്കുന്നതാണ് ഡാരന്റെ വാക്കുകള്‍. കഴിഞ്ഞദിവസം അടിയന്തര വൈദ്യസഹായത്തിനായി 25 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്ന ആനെറ്റ് ഫ്യൂറി എന്ന സ്ത്രീ ഒരു യുദ്ധ സിനിമ പോലെയാണെന്നാണ് തന്റെ ആശുപത്രി അനുഭവത്തെ വിശേഷിപ്പിച്ചത്. 13 മണിക്കൂര്‍ ആംബുലന്‍സിലും 12 മണിക്കൂര്‍ അത്യാഹിത വിഭാഗത്തിലുമാണ് അവര്‍ക്ക് കഴിച്ചുകൂട്ടേണ്ടതായി വന്നത് .