Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
സിനിമ
  Add your Comment comment
ഞാന്‍ സിനിമയില്‍ വരുമ്പോള്‍ ഇവന്റെ ഒക്കെ ഫാദര്‍ ജനിച്ചിട്ട് പോലുമില്ല: സിനിമയെ തകര്‍ക്കാന്‍ മോശം റിവ്യൂ എഴുതുന്നവരെ കുറിച്ച് മുകേഷ്
Text by TEAM UKMALAYALAM PATHRAM
അനിഖ സുരേന്ദ്രന്‍, മെല്‍വിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം നിര്‍വഹിച്ച ഓ മൈ ഡാര്‍ലിംഗ് മികച്ച അഭിപ്രായവുമായി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആഷ് ട്രീ വെഞ്‌ജ്വെഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കേവലമൊരു ടീനേജ് ലൗ സ്റ്റോറി മാത്രം ആക്കാതെ ഗൗരവപൂര്‍ണമായ ഒരു വിഷയം കൂടി ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട് എന്നത് ഈ സിനിമയെ വ്യത്യസ്തമാക്കുന്നു. ഇപ്പോഴിതാ ഓണ്‍ലൈന്‍ നിരൂപകരെ കുറിച്ച് ചിത്രത്തിലെ അഭിനയിച്ച നടന്‍ മുകേഷ് പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്. ജിസിസി റിലീസിനോട് അനുബന്ധിച്ച് ദുബായില്‍ വെച്ച് നടന്ന പ്രസ് കോണ്‍ഫെറന്‍സിലാണ് താരം ഓണ്‍ലൈന്‍ റിവ്യൂവേഴ്സിനെ നിശിതമായി വിമര്‍ശിച്ചത്.

'മുകേഷും ലെനയും തമ്മിലുള്ള രംഗങ്ങളില്‍ ചിരിക്കാനുള്ളത് പറയുമ്പോള്‍ വിഷമം വരുന്നു, കരയാനുള്ളത് പറയുമ്പോള്‍ ചിരി വരുന്നു എന്നൊക്കെയാണ് ഒരുത്തന്‍ പറയുന്നത്. ഞാന്‍ സിനിമയില്‍ വരുമ്പോള്‍ ഇവന്റെ ഒക്കെ ഫാദര്‍ ജനിച്ചിട്ട് പോലുമില്ല. ഒരു സീനെടുത്ത് കഴിഞ്ഞാല്‍ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ കുഴപ്പമാണെന്ന് പറയുവാന്‍ ഉള്ള അവകാശവും സീനിയോരിറ്റിയും എനിക്കുണ്ട്. ഇതിപ്പോള്‍ കൊച്ചുകുട്ടികള്‍ വരെ വന്ന് ചുമ്മാ പരിഹസിക്കുകയാണ്. ഇവര്‍ക്കൊക്കെ എന്തോ കിട്ടാനുള്ളത് കിട്ടിയിട്ടില്ല എന്നാണ് തോന്നുന്നത്. കുറ്റം പറയുമ്പോള്‍ നല്ല കാര്യങ്ങള്‍ കൂടി പറയണം. എന്നാലേ വിശ്വസിക്കുവാന്‍ പറ്റൂ. ഷോലെ ഒക്കെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. എന്താണ് ഈ അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും ഒക്കെ എന്താണ് ഈ കാണിക്കുന്നത്? ഇവരുടെ മുഖത്ത് എന്താണ് വരുന്നത്? എന്നൊക്കെ അന്ന് ഇവര്‍ ചോദിച്ചേനെ. അമിതാഭ് ബച്ചനൊക്കെ രക്ഷപ്പെട്ടത് മഹാഭാഗ്യം.'



'സോഷ്യല്‍ മീഡിയ റിവ്യൂകളെ കുറിച്ച് വളരെ മോശപ്പെട്ട അഭിപ്രായമാണ് എനിക്ക്. അതിനെ കുറിച്ചെല്ലാം നിരവധി ചര്‍ച്ചകള്‍ ഇതിനകം നടന്നു കഴിഞ്ഞു. ഇതൊക്കെ ഒരാളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമല്ലേ? പത്ര സ്വാതന്ത്ര്യമല്ലേ? എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ അതില്‍ ഒരു ശരി ഉണ്ടെന്ന് നമുക്ക് തോന്നും. പക്ഷേ അതില്‍ ഒരു ശരിയുമില്ല. അത് ദുരുപയോഗം ചെയ്യുകയാണെന്ന് ഒരു സംശയവും ഇല്ലാതെ തന്നെ പറയാം. ഒരു സിനിമ ഉണ്ടാക്കുവാന്‍ സംവിധായകനും നിര്‍മ്മാതാവും അഭിനേതാക്കളും ചെയ്യുന്ന പ്രയത്‌നങ്ങള്‍ വലുതാണ്. എന്നാല്‍ ഫസ്റ്റ് ഷോ കഴിയുമ്പോള്‍ തന്നെ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത ഒരാള്‍ വന്ന് അത് കൊള്ളില്ല, ഇത് കാണരുത് എന്നൊക്കെ ചുമ്മാ പച്ചക്ക് പറയുകയാണ്. ഇതൊക്കെ പറയാന്‍ എന്ത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഇയാള്‍ക്കുള്ളത്? ബാക്കിയുള്ളവര്‍ ഒക്കെ മണ്ടന്മാരാണോ?''

'സോഷ്യല്‍ മീഡിയ ഒന്നും ഇല്ലാത്ത കാലത്ത് വിദേശത്ത് ഷോകള്‍ നടത്തുമ്പോള്‍ അവിടെ ചെറിയ രീതിയില്‍ പത്രവും റേഡിയോ ഒക്കെ നടത്തുന്നവര്‍ പരിപാടിയെ കുറിച്ച് നല്ലതെഴുതുവാന്‍ സ്‌പോണ്‍സേഴ്സിന്റെ കൈയ്യില്‍ നിന്നും പണം ആവശ്യപ്പെടുമായിരുന്നു. പാവം സ്‌പോണ്‍സേഴ്സ് പേടിച്ച് പണം നല്‍കുകയും ചെയ്യും. കൊടുക്കരുതെന്ന് നമ്മള്‍ പറഞ്ഞാലും വേണ്ട കൊണ്ട് പൊയ്ക്കോട്ടെ എന്ന് പറയുന്ന വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സമ്പ്രദായമാണ് ഇപ്പോള്‍ ടെക്നോളജിയുടെ വളര്‍ച്ചയുടെ വേറെ രീതിയില്‍ എത്തിയിരിക്കുന്നത്. ഇവര്‍ക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കുറവല്ല.. കാശ് കിട്ടാത്തതിന്റെ 'കുഴപ്പ'മാണ്. ഫസ്റ്റ് ഷോ കണ്ടിട്ടാണോ എന്നറിയില്ല, ഓ മൈ ഡാര്‍ലിംഗില്‍ പ്രായമുള്ള ഒരാള്‍ കൊച്ചു പെണ്‍കുട്ടിയുമായി ഉള്ള പ്രണയമാണ് എന്നൊക്കെ ചുമ്മാ പറയുകയാണ്. മെല്‍വിനെയൊക്കെയാണ് പ്രായമുള്ള ഒരാള്‍ എന്ന് പറയുന്നത്. നമ്മുടെ ഇന്നത്തെ നായകന്മാര്‍ക്ക് ഒക്കെ ഒന്നോ രണ്ടോ വയസ്സ് കുറവുള്ള നായികമാരല്ല വരുന്നത് എന്ന കാര്യം വിഴുങ്ങിയിട്ട്, കഥയെ കുറിച്ചോ സിനിമയെ കുറിച്ചോ പറയുന്നില്ല. എന്ത് കുറ്റം കണ്ടുപിടിക്കണം എന്ന് വിചാരിച്ചാണ് ചെറിയ ചെറിയ കുറ്റങ്ങള്‍ തേടിപോകുന്നത്.'
 
Other News in this category

 
 




 
Close Window