നടന്‍ മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ലെന്ന് സംവിധായയകന്‍ വിഎം വിനു. അദ്ദേഹത്തിന് അര്‍ഹിക്കുന്ന ആദരവും മലയാള സിനിമ നല്‍കിയില്ല. പലരുടെയും സിനിമയുടെ വിജയത്തില്‍ മാമുക്കോയയും ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായി എന്നും വിനു പറഞ്ഞു. എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നു എന്നും താന്‍ എറണാകുളത്ത് പോയി മരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേഹാസ്വാസ്ഥ്യത്തെ തുര്‍ന്ന് ചികിത്സയിലായിരുന്ന മാമുക്കോയ ബുധനാഴ്ച ഉച്ചയ്ക്ക് 1.05നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. മലപ്പുറം കാളികാവില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
കബറടക്ക ചടങ്ങുകള്‍ കോഴിക്കോട് കണ്ണംപറമ്പ് കബര്‍സ്ഥാനില്‍ പൂര്‍ത്തിയായി. വീടിനു സമീപത്തെ അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ നടന്ന മയ്യത്ത് നമസ്‌കാരത്തിനു ശേഷമായിരുന്നു ഔദ്യോഗിക ബഹുമതികളോടെയുള്ള കബറടക്കം.
രാവിലെ ഒന്‍പതുവരെ വീട്ടില്‍ പൊതുദര്‍ശനമുണ്ടായിരുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, മുന്‍മന്ത്രി കെ ടി ജലീല്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ മാമുക്കോയയ്ക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയിരുന്നു. |