ലണ്ടന്‍: സ്‌കോ ട്ട്ലന്‍ഡില്‍ മദ്യപാനം മൂലം മരിക്കുന്നവരുടെ എണ്ണം 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. നാഷണല്‍ റെക്കോര്‍ഡ്‌സ് ഓഫ് സ്‌കോ ട്ട്ലന്‍ഡിന്റെ (എന്‍ആര്‍എസ്) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2022-ല്‍ മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് 1,276 പേരാണ് മരിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കണക്കുകളില്‍ 2 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. 2022-ല്‍, മദ്യപാനം മൂലമുള്ള സ്ത്രീകളുടെ മരണത്തിന്റെ ശരാശരി പ്രായം 58.7 വര്‍ഷവും പുരുഷന്മാരില്‍ ഇത് 60 വര്‍ഷവുമാണെന്ന് എന്‍ആര്‍എസ് മേധാവി ഡാനിയല്‍ ബേണ്‍സ് പറഞ്ഞു.
സ്‌കോ ട്ട്ലന്‍ഡിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ മദ്യപാന മരണനിരക്ക് 4.3 മടങ്ങ് കൂടുതലാണ്. 2022ലെ കണക്കുകള്‍ നോക്കുമ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ചുള്ള മരണങ്ങളേക്കാള്‍ മദ്യപാനം മൂലമുള്ള മരണങ്ങളാണ് കൂടുതല്‍. കഴിഞ്ഞയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അഞ്ച് വര്‍ഷത്തിനിടെയുള്ള മയക്കുമരുന്ന് മൂലമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് സ്‌കോ ട്ട്‌ലന്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്‍എച്ച്എസ് ഗ്രേറ്റര്‍ ഗ്ലാസ്ഗോ, ക്ലൈഡ് ഹെല്‍ത്ത് ബോര്‍ഡ് ഏരിയയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ (326) രേഖപ്പെടുത്തിയത്, തുടര്‍ന്ന് എന്‍ എച്ച് എസ് ലനാര്‍ക്ക്ഷയറില്‍ 200ഉം, എന്‍എച്ച്എസ് ലോതിയന്‍ - എഡിന്‍ബര്‍ഗില്‍ 153 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 778 മരണങ്ങളും മദ്യപാനം മൂലമുണ്ടാകുന്ന കരള്‍ രോഗം മൂലമാണ്. 2018 മെയ് മാസത്തില്‍ മദ്യത്തിന് മിനിമം യൂണിറ്റ് പ്രൈസിംഗ് (എംയുപി) ഏര്‍പ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി സ്‌കോ ട്ട്ലന്‍ഡ് മാറിയിരുന്നു.