ലണ്ടന്‍: ബ്രിട്ടനില്‍ ഗര്‍ഭം ധരിച്ച സ്ത്രീകള്‍ ഗര്‍ഭിണിയായിരിക്കുമ്പോഴും, പ്രസവ സമയത്തും മരണപ്പെടുന്നത് 20 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കില്‍ എത്തിയതായി മുന്നറിയിപ്പ്. 100,000 പേരില്‍ ശരാശരി 13.41 സ്ത്രീകള്‍ വീതമാണ് 2020 മുതല്‍ 2022 വരെയുള്ള സമയത്ത് മരിച്ചത്. ഗര്‍ഭം ധരിച്ച് ആറ് മാസമോ, അതിന് മുകളിലോ എത്തിയവരാണ് കണക്കുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിന് മുന്‍പുള്ള മൂന്ന് വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയ 8.79 എന്ന നിരക്കില്‍ നിന്നും 53 ശതമാനം കൂടുതലാണ് ഈ കണക്കുകളെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വിദഗ്ധര്‍ വ്യക്തമാക്കി. 'യുകെയിലെ മറ്റേണിറ്റി മരണനിരക്ക് 20 വര്‍ഷക്കാലത്തിനിടെ കാണാത്ത തോതിലേക്ക് എത്തിയെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്.
പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടി വേണം. അടിയന്തരമായി വ്യക്തിഗത പരിചരണം ഉറപ്പാക്കാന്‍ നടപടികള്‍ വേണ്ടിവരും', പ്രൊഫസര്‍ മാരിയാന്‍ നൈറ്റ് പറഞ്ഞു. 2000-ങ്ങളില്‍ ഗര്‍ഭിണികളിലെ മരണനിരക്ക് യുകെയില്‍ കുറഞ്ഞ് വരികയായിരുന്നു 2018 വരെ ഇത് താരതമ്യേന സ്ഥിരത കൈവരിക്കുകയും ചെയ്തു. എന്നാല്‍ കോവിഡ് മഹാമാരിയുടെ ചുവടുപിടിച്ചുള്ള മൂന്ന് വര്‍ഷങ്ങളില്‍ സ്ഥിതി മാറി. ഈ ഘട്ടത്തില്‍ മരണനിരക്ക് വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. മതേഴ്സ് & ബേബീസ്: റെഡ്യൂസിംഗ് റിസ്‌ക് ത്രൂ ഓഡിറ്റ്സ് & കോണ്‍ഫിഡെന്‍ഷ്യല്‍ എന്‍ക്വയറീസ് റിപ്പോര്‍ട്ട് പ്രകരാം 2020 മുതല്‍ 2023 വരെ സമയത്ത് ഗര്‍ഭിണികള്‍ പ്രധാനമായും മരണപ്പെട്ടത് ത്രോംബോസിസ്, ത്രോംബോഎംബോളിസം എന്നിവ മൂലമാണ്. ഇവ രണ്ടും വെയിനുകളില്‍ ബ്ലഡ് ക്ലോട്ട് രൂപപ്പെടുന്നത് വഴി സംഭവിക്കുന്നതാണ്.