ലണ്ടന്‍: ബ്രിട്ടീഷ് നീതിന്യായ ചരിത്രത്തിലെ ഏറ്റവും വലിയ നീതിനിഷേധത്തിന് ഒടുവില്‍ അനിവാര്യമായ തിരുത്ത്. ആയിരക്കണക്കിന് സബ് പോസ്റ്റ്മാസ്റ്റര്‍മാര്‍ക്ക് നല്‍കിയ ശിക്ഷാവിധികളാണ് റദ്ദാക്കിയത്. ഹൊറൈസോണ്‍ അക്കൗണ്ടിംഗ് സോഫ്റ്റ്വെയറിലെ പിഴവുകള്‍ മൂലം ബ്രാഞ്ചുകളില്‍ നിന്നും പണം നഷ്ടമായെന്ന് തോന്നിപ്പിച്ചതിന്റെ പേരില്‍ മോഷ്ടാക്കളെന്ന് തെറ്റായി വിധിക്കപ്പെട്ട മുന്‍ സബ് പോസ്റ്റ്മാസ്റ്റര്‍മാരെ കുറ്റവിമുക്തരാക്കിയാണ് പ്രധാനമന്ത്രി ഋഷി സുനാക് പുതിയ നിയമം പ്രഖ്യാപിച്ചത്.1999 മുതല്‍ 2015 വരെ കാലയളവില്‍ 700-ലേറെ ജീവനക്കാരുടെ ജീവിതങ്ങളാണ് ഈ ഗുരുതര വീഴ്ചയില്‍ കോടതി കയറി, ക്രിമിനലുകളാക്കപ്പെട്ട് നശിച്ചത്. ഫുജിട്സു കമ്പനിയുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിലെ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇവരെ കുറ്റവാളികളാക്കി മാറ്റിയത്. നാല് പേര്‍ ആത്മഹത്യ ചെയ്യുകയും, നിരവധി പേര്‍ ജയിലിലാകുകയും, പാപ്പരാകുകയും, പൊതുജനമധ്യത്തില്‍ നാണംകെട്ട് ഒറ്റപ്പെടുകയും ചെയ്തിരുന്നു.
'ഈ ശിക്ഷാവിധികളെല്ലാം അപ്പാടെ റദ്ദാക്കുന്ന ഗവണ്‍മെന്റിന്റെ പുതിയ നിയമനിര്‍മ്മാണം ആഴ്ചകള്‍ക്കുള്ളില്‍ നിലവില്‍ വരും. എല്ലാവരെയും പൂര്‍ണ്ണമായി കുറ്റവിമുക്തരാക്കുന്നതാണ് സുനാക് പ്രഖ്യാപിച്ച നിയമം. ഇതോടെ വര്‍ഷത്തിന്റെ അവസാനത്തോടെ ഇരകള്‍ക്ക് 600,000 പൗണ്ട് വരെ നഷ്ടപരിഹാരത്തിനും അവസരമുണ്ടാകും. ഐടിവിയില്‍ പോസ്റ്റ് ഓഫീസ് ഇരകള്‍ നേരിട്ട നീതിനിഷേധം ചൂണ്ടിക്കാണിച്ചതോടെയാണ് പ്രധാനമന്ത്രി ഈ വിഷയത്തിന് തീര്‍പ്പുകല്‍പ്പിച്ചത്.പോസ്റ്റ് ഓഫീസ് അഴിമതി വീണ്ടും വിവാദമായതോടെ നൂറിലേറെ ഇരകള്‍ വീണ്ടും മുന്നോട്ട് വന്നിട്ടുണ്ട്. അതേസമയം ഈ കേസില്‍ കുറ്റക്കാരായ ആളുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമത്തിലാണ് മെട്രോപൊളിറ്റന്‍ പോലീസ്. നിരപരാധികളെ വേട്ടയാടിയ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസിന്റെ തലപ്പത്ത് അന്ന് ഉണ്ടായിരുന്നത് ഇന്നത്തെ ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറാണ്. തനിക്കൊന്നും അറിയില്ലെന്ന് വാദിച്ച് തലയൂരാനാണ് സ്റ്റാര്‍മറുടെ പുറപ്പാട്.