ലൈഫ് ഇന്‍ യുകെ ടെസ്റ്റില്‍ അഴിമതിയെന്ന് ആരോപണം. കുടിയേറ്റക്കാരുടെ ജനറല്‍ നോളജ് പരീക്ഷിക്കുന്ന സ്ഥാപനങ്ങള്‍ വിട്ടുവീഴ്ചയ്ക്കു തയാറാകുന്നുവെന്നാണ് വിമര്‍ശനം. കംപ്യൂട്ടറില്‍ നടത്തുന്ന പരീക്ഷയില്‍ ചില കേന്ദ്രങ്ങള്‍ കള്ളത്തരം കാണിക്കുന്നുണ്ടെന്ന് ഇമിഗ്രേഷന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ കണ്ടെത്തി. ടെസ്റ്റിങ് സെന്റര്‍ ഇനി മുതല്‍ ഹോം ഓഫീസാണ് നിശ്ചയിക്കുക. ഇത്രയും കാലം ടെസ്റ്റിംഗ് സെന്റര്‍ തെരഞ്ഞെടുക്കാന്‍ അപേക്ഷകര്‍ക്ക് അവകാശമുണ്ടായിരുന്നു. ഇനി മുതല്‍ ഹോം ഓഫീസ് പറയുന്ന ടെസ്റ്റ് സെന്ററില്‍ ഹാജരായി ടെസ്റ്റ് പാസാവണം. കൂടാതെ, ഫിംഗര്‍പ്രിന്റ് പരിശോധിച്ച് ഐഡന്റിറ്റി ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി. ബ്രിട്ടീഷ് സിറ്റിസണ്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ക്കുള്ള പരീക്ഷയാണ് ലൈഫ് ഇന്‍ യുകെ ടെസ്റ്റ്. ഇംഗ്ലീഷ് ഹിസ്റ്ററി, യുകെയിലെ അടിസ്ഥാന നിയമങ്ങള്‍, പബ്ലിക് സര്‍വ്വീസുകള്‍, ഇംഗ്ലീഷ് ഭാഷ എന്നിവയിലുള്ള കുടിയേറ്റക്കാരുടെ മികവാണ് ഈ ടെസ്റ്റില്‍ പരിശോധിക്കുക. വളരെ സുരക്ഷാ ക്രമീകരണങ്ങളോടെ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി ഓണ്‍ലൈനിലാണ് ഈ ടെസ്റ്റ് നടത്തുക. ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിക്കുന്നവര്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ടെസ്റ്റ് പാസായിരിക്കണം. എന്നാല്‍ ഒരു ടെസ്റ്റ് സെന്റര്‍ ഈ സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ത്ത് നിയമം ലംഘിക്കുന്നതായി ഇമിഗ്രേഷന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ വെളിപ്പെടുത്തി. എന്നാല്‍ ഈ സെന്ററിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവര്‍ ടെസ്റ്റില്‍ കൃത്രിമം കാണിക്കുന്നുവെന്നാണ് പരക്കെ ആരോപണമുണ്ട്. യുകെ പൗരത്വം ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ് പരിജ്ഞാനം നിര്‍ബന്ധമാണ്. ഹോം ഓഫീസിനുവേണ്ടി ലേണ്‍ ഡയറക്ട് ആയിരുന്നു രാജ്യമെങ്ങും ഈ ടെസ്റ്റിന്റെ പരീക്ഷാകേന്ദ്രങ്ങള്‍ നടത്തിവന്നിരുന്നത്. ഈ കേന്ദ്രങ്ങളില്‍ എവിടെയും പോയി ടെസ്റ്റെഴുതാന്‍ കുടിയേറ്റക്കാര്‍ക്ക് അനുവാദവുമുണ്ട്. എന്നാല്‍, സ്വന്തം താമസസ്ഥലത്ത് ഉള്ളതിനേക്കാള്‍ വളരെ ദൂരെയുള്ള ഒരു ടെസ്റ്റ് കേന്ദ്രത്തിലേക്ക് അപേക്ഷകര്‍ കൂട്ടത്തോടെ പോയതാണ് ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തി. ഒരു സെന്ററിലെ ജീവനക്കാര്‍ ടെസ്റ്റെഴുതാനെത്തിയവരെ സഹായിക്കുന്നതായി കണ്ടെത്തി. ഈ സംഭവത്തോടെ ടെസ്റ്റ് കൂടുതല്‍ കര്‍ശനമാക്കി. പരീക്ഷയെഴുതുന്നവര്‍ക്ക് സ്വന്തം പോസ്റ്റ്‌കോഡിന്റെ അടിസ്ഥാനത്തില്‍ അഞ്ചു സെന്ററുകള്‍ തെരഞ്ഞെടുക്കാം. ടെസ്റ്റെഴുതാനെത്തുന്നവര്‍ വിരലടയാള പരിശോധനയ്ക്കു വിധേയരാകണം.