ലണ്ടന്‍: ആശുപത്രിയിലേക്ക് രോഗികളെ കുതിച്ചെത്തിച്ച് അതിവേഗത്തില്‍ ചികിത്സ ലഭ്യമാക്കുകയാണ് ആംബുലന്‍സ് സേവനങ്ങളുടെ ലക്ഷ്യം. ഈ വേഗതയില്‍ ജീവനുകള്‍ രക്ഷിക്കേണ്ട ആംബുലന്‍സുകള്‍ക്ക് പക്ഷെ ഇപ്പോള്‍ യുകെയില്‍ ദുര്യോഗമാണ്. രോഗികളുമായി എത്ര വേഗം കുതിച്ചെത്തിയാലും ആശുപത്രികള്‍ക്ക് പുറത്ത് ഇവരെ കൈമാറാനായി ഒരു മണിക്കൂറെങ്കിലും കാത്തുനില്‍ക്കണം. ഇത് നീണ്ടുപോകുമ്പോള്‍ ആംബുലന്‍സ് കാത്തിരിക്കുന്ന മറ്റ് രോഗികളും ദുരിതത്തിലാകും. ജൂലൈയിലെ കണക്കുകള്‍ പ്രകാരം പത്തിലൊന്നിലേറെ ആംബുലന്‍സുകളും ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും രോഗിയെ ഇറക്കാനായി കാത്തിരിക്കേണ്ടി വന്നതായാണ് വ്യക്തമായത്. 2019ല്‍ 50-ല്‍ ഒന്നെന്ന നിലയിലുണ്ടായിരുന്ന പ്രതിസന്ധിയാണ് ഇപ്പോള്‍ മൂര്‍ച്ഛിക്കുന്നത്. ഹെല്‍ത്ത് ഫൗണ്ടേഷന്‍ ചാരിറ്റി ആംബുലന്‍സ് സേവനങ്ങളെ കുറിച്ച് നടത്തിയ അന്വേഷണമാണ് അവസ്ഥ പുറത്തുകൊണ്ടുവന്നത്.
രോഗിയെ കൈമാറാനുള്ള കാലതാമസത്തിന് പ്രധാന കാരണം ബെഡുകളുടെ ക്ഷാമമാണെന്നാണ് ആരോപിക്കപ്പെടുന്നത്. ഈ വൈകലുകള്‍ 999-ല്‍ ലഭിക്കുന്ന അടിയന്തര കോളുകള്‍ക്ക് പ്രതികരിക്കുന്ന സമയം കുതിച്ചുയരാന്‍ ഇടയാക്കുമെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. 2018-2019 കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്‍ഡിയാക് അറസ്റ്റ് പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ നേരിട്ട രോഗികള്‍ പോലും 18 ശതമാനം അധിക കാത്തിരിപ്പ് നേരിടേണ്ടി വരുന്നുണ്ട്. 2021-22 വര്‍ഷത്തില്‍ ശരാശരി 8 മിനിറ്റ്, 39 സെക്കന്‍ഡാണ് അധിക കാത്തിരിപ്പ് നേരിടുന്നത്. അത്ര അടിയന്തരമല്ലാത്ത കേസുകളില്‍ കാത്തിരിപ്പ് ഇരട്ടിയിലേറെയാണ് വര്‍ദ്ധിച്ചത്. 1 മണിക്കൂര്‍ 25 മിനിറ്റ് കാത്തിരിപ്പ് മൂന്ന് മണിക്കൂര്‍ ഏഴ് മിനിറ്റായാണ് ഇപ്പോള്‍ നീളുന്നത്. ഈ സമ്മറില്‍ പലപ്പോഴും ആംബുലന്‍സ് കാത്തിരിപ്പ് സമയങ്ങള്‍ ഞെട്ടിക്കുന്ന അവസ്ഥയിലായിരുന്നു. പ്രായമായ രോഗികള്‍ 40 മണിക്കൂര്‍ വരെ കാത്തിരുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആംബുലന്‍സില്‍ നിന്നും ആശുപത്രിയിലേക്ക് കൈമാറുന്നതിന് കാത്തിരുന്ന് ഈ വര്‍ഷം ജൂലൈയില്‍ മാത്രം 40,000 രോഗികള്‍ക്ക് ഗുരുതരമായ പ്രശ്നങ്ങള്‍ നേരിട്ടതായി അസോസിയേഷന്‍ ഓഫ് ആംബുലന്‍സ് ചീഫ് എക്സിക്യൂട്ടീവ്സ് പറയുന്നു.