ലണ്ടന്‍: ഇംഗ്ലണ്ടിന് പിന്നാലെ സ്കോട്ട്ലന്‍ഡിലും ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരകാഹളം മുഴക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സ്‌കോട്ട്ലന്‍ഡിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ച പേ ഡിമാന്റുകള്‍ താങ്ങാന്‍ പറ്റാത്തതാണെന്ന് പ്രതികരിച്ച് സ്‌കോട്ടിഷ് ഹെല്‍ത്ത് സെക്രട്ടറി മൈക്കല്‍ മാത്തേസന്‍ രംഗത്തെത്തിയിട്ടുമുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ചിരിക്കുന്ന 23.5 ശളതമാനം ശമ്പള വര്‍ധനവ് അനുവദിച്ച് കൊടുക്കാനാവില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. സേവന-വേതന വ്യവസ്ഥകളിലെ പൊരുത്തക്കേടുകള്‍ മുന്‍ നിര്‍ത്തി സ്‌കോട്ട്ലന്‍ഡിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരഭീഷണി മുഴക്കിയിരിക്കെയാണ് ശക്തമായ നിലപാട് വ്യക്തമാക്കി ഹെല്‍ത്ത് സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത് പ്രകാരം ശമ്പള വര്‍ധനവ് നടപ്പിലാക്കുകയാണെങ്കില്‍ അതിനായി എന്‍എച്ച്എസ് ബജറ്റില്‍ നിന്നും നല്ലൊരു തുക വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നും ഹെല്‍ത്ത് സെക്രട്ടറി മുന്നറിയിപ്പേകുന്നു. എന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒഴിവാക്കുന്നതിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും ബിബിസി സ്‌കോട്ട്ലന്‍ഡിന്റെ സണ്‍ഡേ ഷോ പ്രോഗ്രാമില്‍ പങ്കെടുത്ത് കൊണ്ട് അദ്ദേഹ ഉറപ്പേകുന്നു.
തങ്ങള്‍ നടത്താനൊരുങ്ങുന്ന ആദ്യത്തെ നാഷണല്‍ വാക്കൗട്ടിനെ അനുകൂലിച്ച് സ്‌കോട്ട്ലന്‍ഡിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ വോട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വോട്ടിംഗിന് അര്‍ഹരായ 5000 ജൂനിയര്‍ ഡോക്ടര്‍മാരില്‍ 71 ശതമാനം പേര്‍ വാക്കൗട്ടിനെ അനുകൂലിച്ച് വോട്ട് ചെയ്തിട്ടുണ്ടെന്നും 97 ശതമാനം ജൂനിയര്‍ ഡോക്ടര്‍മാരുടെ പിന്തുണ വാക്കൗട്ടിനുണ്ടെന്നുമാണ് ഇവരുടെ യൂണിയനായ ബിഎംഎ സ്‌കോട്ട്ലന്‍ഡ് അവകാശപ്പെടുന്നത്. ഇത് പ്രകാരം 72 മണിക്കൂര്‍ വാക്കൗട്ടിനാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇതിന്റെ തീയതി ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നേരത്തെ സര്‍ക്കാര്‍ മുന്നോട്ട് വച്ച 4.5 ശതമാനം ശമ്പള വര്‍ധനവ് ഓഫര്‍ ബിഎംഎ സ്‌കോട്ട്ലന്‍ഡ് തള്ളിക്കളയുകയായിരുന്നു. ഡോക്ടര്‍മാരുടെ സമരം ആരോഗ്യമേഖലയില്‍ എത്രമാത്രം ബുദ്ധിമുട്ടുകളാണുണ്ടാവുകയെന്ന് ഇംഗ്ലണ്ടിലുണ്ടായ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിലൂടെ അറിയാന്‍ സാധിച്ചതിനാല്‍ സ്‌കോട്ട്ലന്‍ഡില്‍ സമരം ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നാണ് ഹെല്‍ത്ത് സെക്രട്ടറി ഉറപ്പേകുന്നത്. സേവന വേതന പ്രശ്നങ്ങളെ മുന്‍നിര്‍ത്തി എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ നഴ്സുമാരടക്കമുള്ള ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ തുടര്‍ച്ചയായി വിവിധ സമരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വേളയിലാണ് സ്‌കോട്ട്ലന്‍ഡിലും സമാനമായ നീക്കങ്ങളാരംഭിച്ചിരിക്കുന്നതെന്നത് ആശങ്കക്ക് വഴിയൊരുക്കിയിട്ടുണ്ട്.