ലണ്ടന്‍: ചികിത്സകള്‍ക്കായി കാത്തിരിക്കുന്ന എന്‍എച്ച്എസ് രോഗികള്‍ക്ക് ക്യാന്‍സര്‍ പിടിപെടുന്നതായി മുന്നറിയിപ്പ് നല്‍കി ബ്രിട്ടന്റെ മുന്‍നിര ജിപി. ആശുപത്രിയില്‍ ചികിത്സ ലഭിക്കാന്‍ നേരിടുന്ന വലിയ കാലതാമസങ്ങള്‍ മൂലം രോഗികള്‍ക്ക് പടികള്‍ കയറാന്‍ പോലും സാധിക്കാത്ത അവസ്ഥ നേരിടുന്നതായാണ് റോയല്‍ കോളേജ് ഓഫ് ജിപി ചെയര്‍ പ്രൊഫസര്‍ കാമിലാ ഹോത്രോണ്‍ വ്യക്തമാക്കുന്നത്. ഹെല്‍ത്ത് സര്‍വ്വീസ് ആമസോണ്‍ സ്റ്റൈല്‍ സിസ്റ്റം സ്വീകരിച്ച് പ്രവര്‍ത്തിച്ച് റെക്കോര്‍ഡ് കാത്തിരിപ്പ് പട്ടികയില്‍ തങ്ങള്‍ എവിടെയാണെന്ന് രോഗികള്‍ക്ക് ട്രാക്ക് ചെയ്യാന്‍ അവസരം നല്‍കണമെന്ന് പ്രൊഫസര്‍ കാമിലാ ആവശ്യപ്പെട്ടു. ഇത്തരമൊരു സിസ്റ്റത്തിലൂടെ ആശങ്കപ്പെട്ട്, രോഷാകുലരായി ഇരിക്കുന്ന രോഗികള്‍ക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കും, അവര്‍ വ്യക്തമാക്കി.
ഫെബ്രുവരിയില്‍ ഇംഗ്ലണ്ടില്‍ ചികിത്സ കാത്തിരിക്കുന്ന 7.22 മില്ല്യണ്‍ രോഗികളുണ്ടെന്ന് എന്‍എച്ച്എസ് ഡാറ്റ വ്യക്തമാക്കുന്നു. കൊവിഡ് മഹാമാരിക്ക് മുന്‍പുള്ളതിനേക്കാള്‍ ഏകദേശം 3 മില്ല്യണ്‍ അധികമാണിത്. ക്യാന്‍സര്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരും, ഹൃദയപ്രശ്നങ്ങളും, ഇടുപ്പ്, മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയമാകേണ്ടവരും ഇക്കൂട്ടത്തിലുണ്ട്.
ആശുപത്രി പരിചരണം ലഭ്യമാകാന്‍ വൈകുന്നത് മൂലം രോഗികളുടെ ആരോഗ്യം നഷ്ടമാകുന്ന അവസ്ഥയാണ് നേരിടുന്നതെന്ന് പ്രൊഫസര്‍ കാമിലാ ഗാര്‍ഡിയനോട് പറഞ്ഞു. വെയ്റ്റിംഗ് ലിസ്റ്റില്‍ പെട്ട് രോഗികള്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഇവരുടെ രോഗാവസ്ഥ ആ വിധത്തിലാകും. ഈ രോഗികളുടെ ദുരവസ്ഥ മുഴുവന്‍ കേള്‍ക്കേണ്ടി വരുന്നത് ജിപിമാരാണ്, അവര്‍ ചൂണ്ടിക്കാണിച്ചു. ക്യാന്‍സര്‍ രോഗികള്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ രണ്ട് വര്‍ഷം വരെ വേണ്ടി വരുന്നതായും, ചികിത്സ ആരംഭിക്കാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നുമുള്ള ഞെട്ടിക്കുന്ന കണക്കുകള്‍ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു.