കോട്ടയം: 25 കോടിയിലധികം വിലവരുന്ന സ്ഥലവും കെട്ടിട സമുച്ചയവും സേവാഭാരതിയ്ക്ക് സൗജന്യമായി നല്‍കി ഡോക്ടര്‍മാരായ ദമ്പതികള്‍. കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ ടൗണിലുള്ള 65 സെന്റ് ഭൂമിയും 10,000 സ്‌ക്വ.ഫീറ്റ് കെട്ടിട സമുച്ചയവുമാണ് ഡോക്ടര്‍ രാജശേഖരന്‍ നായരും ഡോക്ടര്‍ സരസുവും സേവാഭാരതിയ്ക്ക് എഴുതി നല്‍കിയത്. ഏറ്റുമാനൂര്‍-പാലാ സംസ്ഥാന ഹൈവേയിലുള്ള 'രാമകൃഷ്ണ' എന്ന പേരിലുള്ള കെട്ടിട സമുച്ചയവും ഒരു വീടും ഉള്‍പ്പെടുന്ന സ്ഥലമാണ് ദാനമായി നല്‍കിയിരിക്കുന്നത്. യുകെയിലെ ആരോഗ്യ മേഖലയില്‍ നീണ്ട കാലയളവില്‍ പ്രവര്‍ത്തിച്ച ശേഷം റിട്ടയര്‍ ചെയ്തവരാണ് സ്ഥലത്തിന്റെ ഉടമസ്ഥരായ ഡോക്ടര്‍ രാജശേഖരന്‍ നായരും ഡോക്ടര്‍ സരസുവും. ഡോക്ടര്‍ രാജശേഖരന്‍ നായരുടെ അച്ഛന്‍ ഏറ്റുമാനൂരിലെ ഗിരിമന്ദിരം വീട്ടില്‍ ഡോക്ടര്‍ രാം കെ. നായരും അമ്മ ഡോക്ടര്‍ എം.കെ.ചെല്ലമ്മയുമാണ് 'രാമകൃഷ്ണ' എന്ന പേരില്‍ ആതുരസേവനം ആരംഭിച്ചത്. അച്ഛനും അമ്മയും ഹോമിയോ ഡോക്ടര്‍മാര്‍ ആയിരുന്നു. കൂടാതെ, മിഡ് വൈഫ് ആയും അമ്മ ലാഭേച്ഛ ഇല്ലാതെ പ്രവര്‍ത്തിപ്പിച്ചിരുന്ന സേവനകേന്ദ്രമാണ് മാതാപിതാക്കളുടെ ഓര്‍മ്മയ്ക്കായി സേവാഭാരതിക്ക് ഡോക്ടര്‍ രാജശേഖരന്‍ നായര്‍ വിട്ടുനല്‍കിയത്.
ഈ കേന്ദ്രത്തെ നവീകരിച്ച് പാലിയേറ്റിവ് കെയര്‍ യൂണിറ്റ്, അലോപ്പതി-ഹോമിയോ-ആയുര്‍വേദ ഡോക്ടര്‍മാരുടെ സൗജന്യ ഈവനിംഗ് ക്ലിനിക്, പ്രായമായവര്‍ക്ക് പകല്‍ വീട്, ഡയാലിസിസ് സെന്റര്‍, തൊഴില്‍ പരിശീലനകേന്ദ്രം, പരീക്ഷാ പരിശീലന കേന്ദ്രം, ശബരിമല തീര്‍ത്ഥാടകര്‍ക്ക് തങ്ങാനുള്ള ഇടം, കലകളും യോഗയും പരിശീലിക്കാനുള്ള കേന്ദ്രം തുടങ്ങിയവ ലഭ്യമാക്കുന്ന സേവന കേന്ദ്രമായി മാറ്റുന്നതിനാണ് സേവാഭാരതി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ദേശീയ സേവാഭാരതി കോട്ടയം ജില്ലാ ഓഫീസ്, സേവാഭാരതി ഏറ്റുമാനൂര്‍ യൂണിറ്റ് ഓഫീസ് എന്നിവയും രാമകൃഷ്ണ ബില്‍ഡിങ്ങിലേയ്ക്ക് മാറ്റും. തന്റെ മാതാപിതാക്കള്‍ സേവനമായാണ് ഏറ്റുമാനൂരില്‍ ഈ സ്ഥാപനം തുടങ്ങിയത്. അതിനാല്‍ സേവന കാര്യങ്ങള്‍ക്ക് മാത്രമേ ഈ ഭൂസ്വത്ത് ഉപയോഗിക്കാവൂ എന്നായിരുന്നു ആഗ്രഹം. അതുകൊണ്ടാണ് സ്വത്ത് സേവാഭാരതിക്ക് കൈമാറുന്നതെന്ന് ഡോക്ടര്‍ രാജശേഖരന്‍ നായര്‍ പറഞ്ഞു. മാതാപിതാക്കളുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ കെട്ടിടത്തിന്റെ പേര് മാറ്റരുത് എന്നു മാത്രമാണ് രാജശേഖരന്‍ നായരുടെ ഏക ആവശ്യം. പേരും പ്രശസ്തിയും ആഗ്രഹിക്കാതെ സമാജ സേവനത്തിനായി തന്റെ സ്വത്തിന്റെയും സമ്പാദ്യത്തിന്റെയും നല്ലൊരു ഭാഗം ദാനം ചെയ്ത ഡോക്ടര്‍ രാജശേഖരന്‍ നായര്‍ക്കും അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടര്‍ സരസുവിനും സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് സേവാഭാരതിയും പറഞ്ഞു.