Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
തെരഞ്ഞെടുപ്പില്‍ തോല്‍ക്കേണ്ടെങ്കില്‍ ഋഷിക്കൊപ്പം നിലയുറപ്പിക്കുക
reporter

ലണ്ടന്‍: റുവാന്‍ഡ ബില്ലിന്റെ പേരില്‍ വിമതനീക്കം നടത്തി രാജിവെച്ച മുന്‍ ഡെപ്യൂട്ടി ടോറി ചെയര്‍ ലീ ആന്‍ഡേഴ്സണ്‍ ഋഷി സുനാകിന് പിന്തുണയുമായി രംഗത്ത്. പാര്‍ട്ടിയോട് താന്‍ ഇപ്പോഴും കൂറ് പുലര്‍ത്തുന്നുവെന്നാണ് ആന്‍ഡേഴ്സണ്‍ വ്യക്തമാക്കുന്നത്. നിഗല്‍ ഫരാഗിന്റെ റിഫോം യുകെ പാര്‍ട്ടിയിലേക്ക് ചുവടുമാറാന്‍ ആറക്ക ഓഫര്‍ ലഭിച്ചെങ്കിലും നിരാകരിച്ചെന്ന് വ്യക്തമാക്കിയാണ് ലീ ആന്‍ഡേഴ്സണ്‍ നിലപാട് പറയുന്നത്. റുവാന്‍ഡ ബില്ലിന് എതിരായ ഭേദഗതികള്‍ക്ക് വോട്ട് ചെയ്യാന്‍ ഉദ്ദേശിച്ചാണ് ഈ മാസം ആദ്യം ടോറി ഡെപ്യൂട്ടി ചെയര്‍ പദവി ഇദ്ദേഹം രാജിവെച്ചത്. ജിബി ന്യൂസില്‍ പരിപാടി അവതരിപ്പിക്കുന്നതിന് പ്രതിവര്‍ഷം 100,000 പൗണ്ട് വരുമാനം നേടുന്ന വ്യക്തിയാണ് ആന്‍ഡേഴ്സണ്‍. ഇപ്പോള്‍ ഋഷി സുനാകിനൊപ്പം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഒരുമിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

പൊതുതെരഞ്ഞെടുപ്പ് അടുത്ത് വരവെ ഋഷിയെ പുറത്താക്കി നേതാവാകാന്‍ പലരും കുപ്പായം തയ്ച്ച് വെച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന് കീഴില്‍ മന്ത്രിയായിരുന്ന സിമോണ്‍ ക്ലാര്‍ക്കാണ് സുനാകിനോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന പ്രധാന നേതാവ്. ഇമിഗ്രേഷനില്‍ മൃദുസമീപനം പാലിക്കുന്നതിനാല്‍ വോട്ടര്‍മാരുടെ ആനുകൂല്യം നഷ്ടമായെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. ബ്രിട്ടന്റെ ആവശ്യം മനസ്സിലാക്കാന്‍ സുനാകിന് സാധിക്കുന്നില്ല. ബ്രിട്ടനിലെ ജനങ്ങള്‍ക്ക് എന്ത് വേണമെന്ന് കേള്‍ക്കാനും തയ്യാറാകുന്നില്ല, സിമോണ്‍ കുറ്റപ്പെടുത്തി. എന്നാല്‍ പാര്‍ട്ടിയുടെ പ്രധാന എതിരാളി ലേബര്‍ പാര്‍ട്ടിയാണെന്ന് മനസ്സിലാക്കി ടോറികള്‍ ഒരുമിക്കണമെന്ന് എംപി ആന്‍ഡേഴ്സണ്‍ പറഞ്ഞു. ഉള്‍പാര്‍ട്ടി പോര് നടത്തുന്നതിന് പകരം ഇതില്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊതുതെരഞ്ഞെടുപ്പില്‍ ടോറികള്‍ തകര്‍ന്നടിയുമെന്നാണ് യൂഗോവ് പോള്‍ മുന്നറിയിപ്പ്. ലേബര്‍ പാര്‍ട്ടി 385 സീറ്റുകളെങ്കിലും നേടി വിജയിക്കുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്.

 
Other News in this category

 
 




 
Close Window