ലണ്ടന്‍: ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പുറത്തു കടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഫെബ്രുവരിയില്‍ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 0.1% ഉയര്‍ന്നതാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് ജിഡിപി വളര്‍ച്ചയുടെ കണക്കുകള്‍ പുറത്തുവിട്ടത്. നിര്‍മ്മാണ മേഖലയില്‍ പ്രത്യേകിച്ച് കാര്‍ ഉത്പാദനത്തില്‍ വ്യാപകമായ വളര്‍ച്ചയുണ്ടായതായി ഒഎന്‍എസ് ഡയറക്ടര്‍ ലിസ് മക് ക്വല്‍ പറഞ്ഞു. ഭരണപക്ഷത്തെ സംബന്ധിച്ചിടത്തോളം പുറത്തുവന്നിരിക്കുന്ന കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. സമ്പദ് വ്യവസ്ഥയില്‍ പുരോഗതി ഉണ്ടാകുന്നത് ശക്തമായ ഭരണ വിരുദ്ധ വികാരം നേരിടുന്ന ഋഷി സുനകിന് ആശ്വാസമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അഭിപ്രായ വോട്ടെടുപ്പുകളില്‍ ലേബര്‍ പാര്‍ട്ടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മുന്നിലാണ്.
എന്നാല്‍ മോശം കാലാവസ്ഥയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈര്‍പ്പമുള്ള കാലാവസ്ഥ പല നിര്‍മ്മാണ പദ്ധതികള്‍ക്കും തടസ്സമായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കനത്ത മഴ മൂലം ഉത്പാദനം ഫെബ്രുവരിയില്‍ 1.9% കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഇതിനു പുറമേയാണ് മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ആഗോള വിതരണ ശൃംഖലയിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ മൂലം ചരക്ക് നീക്കങ്ങളില്‍ വന്‍ പ്രതിസന്ധിയാണ് ഉടലെടുത്തത്. 14 വര്‍ഷത്തെ ഭരണം കൊണ്ട് ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ച കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് ഷാഡോ ചാന്‍സിലര്‍ റേച്ചല്‍ റിവ്‌സ് കുറ്റപ്പെടുത്തി. കുറഞ്ഞ വളര്‍ച്ചയും ഉയര്‍ന്ന നികുതിയും കൊണ്ട് ബ്രിട്ടന്റെ അവസ്ഥ ദിനംപ്രതി മോശമായി കൊണ്ടിരിക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.