തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തന്ത്രിമാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രേഖപ്പെടുത്തി. കണ്ഠരര്‍ രാജീവര്‍, കണ്ഠരര്‍ മോഹനര്‍ എന്നിവരെയാണ് എസ്ഐടി ഓഫീസില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തത്.
- ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമുണ്ടെന്നും, ശബരിമലയിലെ പ്രവൃത്തികള്‍ തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡാണെന്നും തന്ത്രിമാര്‍ വ്യക്തമാക്കി.
- അറ്റകുറ്റപ്പണികളും മറ്റു പ്രവര്‍ത്തനങ്ങളും ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനിക്കുന്നത്. തന്ത്രിമാര്‍ക്ക് ആചാരപരമായ കാര്യങ്ങളില്‍ മാത്രം അഭിപ്രായം പറയാനാണ് അവസരം.
- കട്ടിളപ്പാളി, ദ്വാരപാലകശില്‍പ്പങ്ങള്‍ക്ക് സ്വര്‍ണം പൂശല്‍, വാതില്‍ അറ്റകുറ്റപ്പണി തുടങ്ങിയ കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരുമാണ് തീരുമാനിച്ചത്.
- ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്ന് മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയം ക്ഷേത്രപ്രവര്‍ത്തനങ്ങളിലൂടെയാണെന്നും, സാമ്പത്തിക ഇടപാടുകളൊന്നും ഇല്ലെന്നും തന്ത്രിമാര്‍ വ്യക്തമാക്കി. മഹസ്സര്‍ തയ്യാറാക്കിയത് ഉദ്യോഗസ്ഥരാണെന്നും, നയപരമായ കാര്യങ്ങളില്‍ തന്ത്രിമാര്‍ ഇടപെടാറില്ലെന്നും കണ്ഠരര്‍ രാജീവരും മോഹനരും മൊഴി നല്‍കി.
കേസിലെ അറസ്റ്റുകള്‍:
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍:
- ഉണ്ണികൃഷ്ണന്‍ പോറ്റി (സ്‌പോണ്‍സര്‍)
- മുരാരി ബാബു (ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍)
- ഡി. സുധീഷ് കുമാര്‍ (മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍)
- കെ. എസ്. ബൈജു (മുന്‍ തിരുവാഭരണം കമ്മീഷണര്‍)
- എന്‍. വാസു (ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്, കമ്മീഷണര്‍)
- എ. പത്മകുമാര്‍ (ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്)
ക്രൈംബ്രാഞ്ച് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായ എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലാണ് എസ്ഐടിയുടെ അന്വേഷണം പുരോഗമിക്കുന്നത്