|
കേരളത്തില്‍ പുതിയ അതിവേഗ റെയില്‍പാത പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ വ്യക്തമാക്കി. റെയില്‍വേയുടെ നിര്‍ദേശപ്രകാരം മുന്നോട്ടുപോകാനാണ് തീരുമാനം. പദ്ധതിയുടെ പ്രഖ്യാപനം പതിനഞ്ച് ദിവസത്തിനകം ഉണ്ടാകുമെന്നും ഇതിനായുള്ള ഓഫീസ് പൊന്നാനിയില്‍ സജ്ജമാണെന്നും അദ്ദേഹം പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ യാത്രാസമയത്തില്‍ വലിയ ലാഭമുണ്ടാക്കും. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്താന്‍ 1.20 മണിക്കൂറും, കോഴിക്കോട്ടേക്ക് 2.30 മണിക്കൂറും, കണ്ണൂരിലേക്ക് വെറും 3.15 മണിക്കൂറും മതിയാകും. തുടക്കത്തില്‍ 560 പേര്‍ക്ക് സഞ്ചരിക്കാവുന്ന എട്ട് കോച്ചുകളുള്ള ട്രെയിനുകളാണ് സര്‍വീസ് നടത്തുക. ഓരോ അഞ്ച് മിനിറ്റിലും ട്രെയിന്‍ ലഭ്യമാകും.നിലവിലെ നിരക്കിന്റെ പകുതി മാത്രമേ കൂടൂകയുള്ളൂ എന്നും ഇ ശ്രീധരന്‍ പറഞ്ഞു.
ഏകദേശം 86,000 കോടി മുതല്‍ ഒരു ലക്ഷം കോടി രൂപ വരെയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 51 ശതമാനം റെയില്‍വേയും 49 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കും.60,000 കോടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. 30,000 കേന്ദ്രം, 30,000 സംസ്ഥാനം എന്നിങ്ങനെയാണ് കണക്കാക്കുന്നത്. ഓരോ വര്‍ഷവും കേന്ദ്രവും സംസ്ഥാനവും 6,000 കോടി രൂപ വീതം അഞ്ച് വര്‍ഷത്തേക്ക് നല്‍കിയാല്‍ മതിയാകുമെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി.
ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളാണുള്ളത്, പിന്നീട് ഇത് 22 ആയി ഉയര്‍ത്തും. തിരുവനന്തപുരം എയര്‍പോര്‍ട്ട് സ്റ്റേഷനില്‍ തുടങ്ങി വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം (ബൈപ്പാസിന് സമീപം), ആലുവ, തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, മലപ്പുറം (കരിപ്പൂര്‍), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍ എന്നിവയായിരിക്കും സ്റ്റേഷനുകള്‍. നിലവില്‍ യാത്രക്കാര്‍ കുറവാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കാസര്‍കോടിനെ ഒഴിവാക്കിയത്. ആവശ്യമെങ്കില്‍ 200 കോടി രൂപ അധികം ചെലവാക്കി അങ്ങോട്ടേക്കും പാത നീട്ടാവുന്നതാണ്.
ആകെ 430 കിലോമീറ്റര്‍ ദൂരമുള്ള പാതയുടെ 70 ശതമാനം എലിവേറ്റഡ് (തൂണുകളിന്മേല്‍) രീതിയിലും 20 ശതമാനം ടണലുകളിലൂടെയുമാണ് നിര്‍മ്മിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. തൂണുകളുടെ പണി കഴിഞ്ഞാല്‍ ആ സ്ഥലം നിബന്ധനകളോടെ ഉടമകള്‍ക്ക് തന്നെ തിരികെ നല്‍കും. നാല് ചീഫ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ ഒരേസമയം പണി നടത്തിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ റോഡ് അപകടങ്ങളും വായു മലിനീകരണവും ഗണ്യമായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കെ-റെയില്‍ പദ്ധതിയുടെ പേരില്‍ നടന്ന നടപടികളെയും കേസുകളെയും അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. |