നഷ്ടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയെ സര്‍ക്കാര്‍ പൂര്‍ണമായും കൈവിടുന്നു. വാങ്ങാന്‍ ആളുണ്ടെങ്കില്‍ എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ കേന്ദ്രം തയാറാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
എയര്‍ ഇന്ത്യയുടെ കടബാധ്യത താങ്ങാവുന്നതല്ലെന്നും സ്വകാര്യവല്‍കരണം ആവശ്യമാണെന്നും സര്‍ക്കാര്‍ നടപടി ആറു മാസത്തിനുള്ളില്‍ ഉണ്ടാകുമെന്നും കഴിഞ്ഞ ജൂണില്‍ നിതി ആയോഗ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വില്‍ക്കാനുള്ള തീരുമാനമെടുത്തത്. സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെ പല മാര്‍ഗങ്ങള്‍ തേടിയ ശേഷമാണ് വിറ്റൊഴിയാന്‍ തീരുമാനിച്ചത് എന്നാണ് സര്‍ക്കാര്‍ വീശദീകരണം.
എയര്‍ ഇന്ത്യ ഓഹരി വാങ്ങാന്‍ ടാറ്റാ ഗ്രൂപ്പ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ ബാധ്യത ഇപ്പോള്‍ 52,000 കോടി കവിഞ്ഞു. ഓരോ വര്‍ഷവും 4000 കോടി വീതം ബാധ്യത കൂടുന്നുമുണ്ട്. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ നല്‍കിയ 30,000 കോടിയുടെ സാമ്പത്തിക പാക്കേജിന്റെ പിന്‍ബലത്തിലാണ് എയര്‍ ഇന്ത്യ പിടിച്ചുനില്‍ക്കുന്നത്. എയര്‍ ഇന്ത്യയെ വില്‍ക്കുന്നതിലൂടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ 72,500 കോടി രൂപ സമാഹരിക്കാമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു.
മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനുള്ള നീക്കവും സജീവമാണ്. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (ജിഐസി), ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍പിസിഐല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍), ഹെലികോപ്ടര്‍ നിര്‍മാണ കമ്പനി പവന്‍ ഹാന്‍സ് തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്. |