രാജ്യത്ത് ഇന്ധന വില റെക്കോര്‍ഡ് കുതിപ്പിലേക്ക്. കഴിഞ്ഞയാഴ്ച ലീറ്ററിനു 15 പൈസ വില കൂട്ടിയതോടെ പെട്രോള്‍ വില 2014നു ശേഷം ഏറ്റവും ഉയര്‍ന്ന തലത്തിലെത്തി. 20 പൈസ കൂട്ടിയതോടെ ഡീസല്‍ വില റെക്കോര്‍ഡിലെത്തുകയും ചെയ്തു. അതേ സമയം, വില കുറയ്ക്കുന്നതിനെച്ചൊല്ലി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം തുടരുന്നു. കേന്ദ്രം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കട്ടെയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ നിലപാടിനോട് യോജിപ്പില്ല.
മുംബൈയില്‍ പെട്രോളിന് 80.10 രൂപയുള്ളപ്പോള്‍ ഡീസലിന് 67.10 രൂപയാണ് കൊടുക്കേണ്ടിവരിക. കേരളത്തില്‍ 74 രൂപ പിന്നിട്ടു.ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.23 രൂപയാണ്. ഈ നിലയ്ക്ക് ദിവസേന നിരക്ക് നിശ്ചയിക്കുന്നത് തുടര്‍ന്നാല്‍ പെട്രോള്‍ ലീറ്ററിനു വൈകാതെ 100 രൂപ കടക്കുമെന്നാണ് അനുമാനിക്കുന്നത്. ഡീസല്‍, പെട്രോള്‍ വിലകള്‍ തമ്മിലെ അന്തരം 10 രൂപയില്‍ താഴെയായി. കേരളത്തില്‍ ഡീസല്‍വില ലീറ്ററിനു 66 രൂപയ്ക്കു മുകളിലാണ്. ഡീസല്‍വില കുതിച്ചുയര്‍ന്നത് സകലമേഖലകളിലും വിലക്കയറ്റത്തിനിടയാക്കി.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില 70 ഡോളറിനടുത്താണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പതിനൊന്ന് തവണയാണ് നികുതി വര്‍ധിപ്പിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ലിറ്ററിനു രണ്ടുരൂപ കുറച്ചിരുന്നു. രാജ്യാന്തരവിപണിയില്‍ എണ്ണവില കുറഞ്ഞ സമയത്ത് നടത്തിയ നികുതിവര്‍ധനയിലൂടെ ലക്ഷക്കണക്കിനു കോടി രൂപ സര്‍ക്കാരിന് അധിക വരുമാനം ലഭിച്ചു. എന്നാല്‍ ഈ തുക സര്‍ക്കാര്‍ തോന്നും പോലെ ചെലവഴിക്കുകയായിരുന്നുന്നെന്ന് മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരം കുറ്റപ്പെടുത്തി. |