Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
വിമര്‍ശിച്ച കോടതിക്ക് വി-ഗാര്‍ഡ് ഉടമയുടെ മറുപടി കത്ത്: 42 കോടി ധനസഹായം ചെയ്‌തെന്ന് വിശദീകരണം
Reporter
തന്നെ വിമര്‍ശിച്ച ഹൈക്കോടതിയിലേക്ക് കത്തെഴുതിയിരിക്കുന്നു വി - ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. 6 ആറ് വര്‍ഷത്തിനിടെ 42 കോടി ധനസഹായം നല്‍കിയെന്ന് കത്തില്‍ പറയുന്നു.
കേസ് പരിഗണിക്കുന്നതിനിടെ പ്രശസ്തിക്ക് വേണ്ടിയാണോ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന ഹൈക്കോടതി ജഡ്ജിയുടെ പരമാര്‍ശത്തിനെതിരെ പരാതിയുമായി വി – ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി . സിംഗിള്‍ ബഞ്ച് പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചിറ്റിലപ്പിള്ളി ഹൈക്കോടതി ചീഫ് ജസ്റ്റിസിനു കത്തയച്ചു.

തന്റെ സ്ഥാപനത്തിന്‍ നിന്ന് അപകടത്തില്‍പെട്ട് പരിക്കേറ്റയാള്‍ക്ക് ചികിത്സാചിലവിന്റെ 60 ശതമാനം തുകയും സഹായവും നേരത്തെ നല്‍കിയിരുന്നുവെന്നും അദേഹം കത്തില്‍ പറയുന്നു.
പ്രശസ്തിക്കുവേണ്ടി സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയല്ല താന്‍. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ തന്റെ പേരിലുള്ള ഫൗണ്ടേഷന്‍ 42 കോടി രൂപയുടെ ധനസഹായം നല്‍കിയെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.


പ്രശസ്തിക്കുവേണ്ടിയല്ല സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു .കത്തിന്റെ പകര്‍പ്പ് സുപ്രീംകോടതി ചീഫ് ജസ്‌ററിസിനും അയച്ചിട്ടുണ്ട്.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരേ കഴിഞ്ഞ ദിവസം വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് എത്തിയിരുന്നു. വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എത്ര പണമുണ്ടാക്കിയാലും അതിലൊരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളുവെന്നും പ്രശസ്തിക്ക് വേണ്ടിയല്ല ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു. ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ നല്‍കി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നും ചിറ്റിലപ്പള്ളിയോട് ഹൈക്കോടതി ചോദിച്ചു.

2002 ഡിസംബര്‍ 22ന് വീ ഗാര്‍ഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്‍ഡില്‍ (വണ്ടര്‍ലാ) ഒരു റൈഡിനിടെ വീണ് കഴുത്തിന് താഴെ തളര്‍ന്ന് കിടപ്പിലായ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ നല്‍കിയ ഹര്‍ജിയിലാണ് ചിറ്റിലപ്പിള്ളിക്കെതിരെ ഹൈക്കോടതി വിമര്‍ശനം നടത്തിയത്.

വീഗാലാന്‍ഡ് നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ചിറ്റിലപ്പിള്ളിയുടെ 'സാമൂഹ്യ പ്രതിബദ്ധത' യില്‍ സംശയം ഉന്നയിച്ചത്. നേരത്തെ റോക്കറ്റില്‍ ലോകം ചുറ്റുന്ന ചിറ്റിലപ്പിള്ളി കിടക്കയില്‍ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തു കൊണ്ടാണെന്ന് കോടതി ചോദിച്ചു.

വിജേഷ് വീണത് തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ തിരിച്ച് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ചിറ്റിലപ്പിള്ളിയുടെ നിലപാട്. എത്ര വര്‍ഷമായി വിജേഷ് കിടപ്പിലാണെന്നും, അതെന്താണ് ചിറ്റിലപ്പിള്ളി ഓര്‍ക്കാത്തതെന്നും കോടതി ചോദിച്ചു. ഇവരൊക്കെ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ഞെട്ടലുളവാക്കുകയാണ്. ഇത്തരക്കാരെ തുറന്നു കാട്ടുന്ന സംഭവമാണ് ഹര്‍ജിയായി വന്നിരിക്കുന്നതെന്നും കോടതി പറഞ്ഞു.

ചെറിയ സഹായങ്ങള്‍ നല്‍കി പ്രസിദ്ധീകരിക്കുന്നത് പ്രശസ്തിക്കു വേണ്ടിയാണോയെന്നും കോടതി ചോദിച്ചു. മാനവികത, മനുഷ്യത്വം എന്നിവ ഹൃദയത്തിലാണ് വേണ്ടത്. മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ചിറ്റിലപ്പിള്ളി നേരിട്ട് ഹാജരാവേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
 
Other News in this category

 
 




 
Close Window