ലണ്ടന്‍: ഫുട്‌ബോളിനെയും ലയണല്‍ മെസിയെയും ജീവന് തുല്യം സ്‌നേഹിക്കുന്ന ലണ്ടനിലെ ഇന്ത്യന്‍ യുവാവ് തന്റെ കൈവിട്ട 'കളി'യിലൂടെ വാള്‍ സ്ട്രീറ്റിനെ ചതിച്ചു സ്വന്തമാക്കിയത് 45 മില്യണ്‍ പൗണ്ട്! ഹോണ്‍സ്ലോയിലെ വീട്ടിലിരുന്ന് മാതാപിതാക്കളുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഷെയറുകള്‍ വിറ്റ് ഇത്രയും തുക സ്വന്തമാക്കിയ 41 കാരന്‍ നവീന്ദര്‍ സറാവോയെ കാത്തു ജയിലഴിയുണ്ട്.
വെസ്റ്റ് ലണ്ടനിലെ സിഖ് മാതാപിതാക്കളുടെ ഇളയമകനായി ജനിച്ച സറാവോ തന്റെ മൂന്നാം വയസ് മുതല്‍ ഈ വീട്ടില്‍ തന്നെയാണ് കഴിയുന്നത്. കുട്ടിക്കാലത്ത് ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിയ സറാവോ ബുദ്ധിയേറെ ഉള്ള വ്യക്തിയുമാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. നല്ല ചികിത്സ ലഭിച്ച ഇയാളില്‍ കഴിവും ഡിസ്എബിലിറ്റിയും സമ്മേളിച്ചിട്ടുണ്ടെന്നാണ് ഒരു സൈക്കോളജിസ്റ്റ് വിലയിരുത്തിയിരിക്കുന്നത്. സ്‌കൂളില്‍ മാത് സില്‍ മികവ് തെളിയിച്ച സറാവോ ബ്രൂണെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചത്. ഇക്കാലത്താണ് സറാവോ ആദ്യമായി ഓഹരി വ്യാപാരം ആരംഭിച്ചത്. സങ്കീര്‍ണമായതും ഏത് സമയത്തും മാറാവുന്നതുമായ ഡാറ്റ പാറ്റേണുകളെ തിരിച്ചറിയുന്നതിനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും സറാവോയ്ക്കുള്ള അസാധാരണമായ കഴിവാണ് ഷെയര്‍ ട്രേഡിംഗ് രംഗത്ത് മുന്നേറി മില്യ ണ്‍ കണക്കിന് പൗണ്ടുണ്ടാക്കാന്‍ ഇയാളെ പ്രാപ്തനാക്കിയത്. ഷെയര്‍ ട്രേഡിംഗ് നടത്തുന്നത് ഗെയിം കളിക്കുന്നത് പോലെ സറാവോ ആസ്വദിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച നിയമങ്ങള്‍ പാലിക്കുന്നതില്‍ തുടക്കം മുതലേ വീഴ്ച വരുത്തി.
മറ്റുള്ളവര്‍ നിയമാനുസൃതമായി വ്യാപാരം നടത്തുമ്പോള്‍ തന്റെ നേട്ടത്തിനായി കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമായി ബോധിപ്പിച്ച് ട്രേഡിംഗ് നടത്തിയെന്ന കുറ്റവും സറാവോയ്ക്ക് മേല്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. സറാവോയുടെ കുറ്റങ്ങള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് 2015ല്‍ ഇയാളെ അറസ്റ്റ് ചെയ്യുകയും 2016ല്‍ വിചാരണക്കായി അമേരിക്കയിലേക്ക് കൊണ്ടു പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് തന്റെ കുറ്റങ്ങള്‍ സറാവോ സമ്മതിച്ചു. ഞെട്ടിപ്പിക്കുന്ന കഥകളാണ് ജാമ്യം കിട്ടി തിരിച്ച് യുകെയിലേക്കെത്തിയ സറാവോ വെളിപ്പെടുത്തിയത്. ഓഹരി വ്യാപാരത്തിലെ കേട്ടു കേള്‍വിയില്ലാത്ത തട്ടിപ്പുകള്‍ സറാവോ വെളിപ്പെടുത്തി. ഇതിലൂടെ യുഎസ് അധികൃതര്‍ക്ക് തട്ടിപ്പ് നടത്തുന്ന നിരവധി പേരെ പിടികൂടാനും നിയമത്തിന്റെ മുന്നിലെത്തിക്കാനും സാധിച്ചു. തട്ടിപ്പുകള്‍ പുറത്ത് കൊണ്ട് വരാന്‍ അധികൃതരെ സഹായിച്ച സറാവോയ്ക്ക് കഴിഞ്ഞ ദിവസമാണ് തന്റെ കുറ്റങ്ങളുടെ പേരില്‍ തടവ് ശിക്ഷ ലഭിച്ചത്.