റഷ്യ ആക്രമണം തുടങ്ങിയതിനു തൊട്ടു പിന്നാലെ 6 ഡോളറിന്റെ വര്‍ധനയാണുണ്ടായത്. 2014 ഓഗസ്റ്റ്14ന് ആണ് ഇതിനു മുന്‍പ് ക്രൂഡ് വില 103 ഡോളറിലെത്തിയത്. ഈ വര്‍ഷം ഇതുവരെ 20 ഡോളറിന്റെ വര്‍ധനയാണ് അസംസ്‌കൃത എണ്ണവിലയിലുണ്ടായിട്ടുള്ളത്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉല്‍പാദക രാജ്യമായ റഷ്യയ്ക്ക് യുദ്ധത്തെ തുടര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തിയാല്‍ എണ്ണ വിതരണം ആഗോളതലത്തില്‍ തടസ്സപ്പെടുമെന്ന ആശങ്കയാണ് ക്രൂഡ് വില കുതിക്കാന്‍ കാരണം. ആഗോള എണ്ണ ഉല്‍പാദനത്തിന്റെ 10 ശതമാനമാണ് റഷ്യയുടെ സംഭാവന. യൂറോപ്പിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണയും പ്രകൃതി വാതകവും കയറ്റി അയക്കുന്ന രാജ്യമാണ് റഷ്യ. 35 ശതമാനം പ്രകൃതി വാതകവും റഷ്യ യൂറോപ്പിലേക്കാണ് കയറ്റി അയക്കുന്നത്. വിപണിയില്‍ പ്രതിദിനം ഉപയോഗിക്കുന്ന 10 ബാരല്‍ എണ്ണയില്‍ ഒരെണ്ണം റഷ്യയുടേതാണെന്നാണ് കണക്ക്. ഇതുതന്നെയാണ് റഷ്യയില്‍ നിന്നുള്ള വിതരണം തടസ്സപ്പെട്ടാല്‍ അതു ലോകവിപണിയെ തന്നെ ബാധിക്കുമെന്നു പറയുന്നതിനുള്ള കാരണവും.
ഇന്ധന വില ഇത്തരത്തില്‍ കുതിച്ചു കയറാനുള്ള കാരണമായി റഷ്യ- യുക്രെയ്ന്‍ യുദ്ധത്തെ മാത്രം പഴിക്കാനാവില്ല. കോവിഡിനെ തുടര്‍ന്നു കുറച്ച ഉല്‍പാദനം കൂട്ടണമെന്ന ആവശ്യം ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവര്‍ത്തിച്ചിട്ടും ഉല്‍പാദനം കൂട്ടാന്‍ ഉല്‍പാദക രാജ്യങ്ങള്‍ തയാറാവാത്തതാണ് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. നിലവില്‍ ഉല്‍പാദനം കൂട്ടാനാകില്ലെന്നു ഒപെക് കൂട്ടായ്മ വ്യക്തമാക്കിയിട്ടുമുണ്ട്. |