ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു നല്‍കിയ രാജിക്കത്തില്‍ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസില്‍ നടക്കുന്നത് റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി ആണെങ്കിലും തീരുമാനമെടുക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ പുതിയ ഉപജാപകവൃന്ദത്തെ സൃഷ്ടിക്കുകയും മുതിര്‍ന്നവരും പരിചയസമ്പന്നരുമായ നേതാക്കളെ ഒതുക്കുകയുമാണ് ചെയ്യുന്നതെന്നും ഗുലാം നബി ആസാദ് അഞ്ചുപേജുള്ള രാജിക്കത്തില്‍ ആരോപിച്ചു.രാഹുല്‍ഗാന്ധിയെ പാര്‍ട്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തകര്‍ച്ച തുടങ്ങുന്നത്. പക്വതയില്ലാത്ത നേതാവാണ് രാഹുല്‍ഗാന്ധി. ആ പക്വതയില്ലായ്മയാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സ്വാധീനം കുറയുന്നതിനും തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനും കാരണമെന്നും ഗുലാം നബി കുറ്റപ്പെടുത്തുന്നു.
രാഹുലിന്റെ സുരക്ഷാ ഭടന്മാരും പിഎയും വരെ പാര്‍ട്ടിയിലെ സുപ്രധാന തീരുമാനങ്ങളെടുക്കുന്നുവെന്നും ആരോപിച്ചു.രാഹുലിന്റെ പക്വതയില്ലായ്മയുടെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങളിലൊന്നാണ്, 2013 ല്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ അയോഗ്യരാക്കപ്പെടുമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ്മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി കീറിയെറിഞ്ഞത്.അത് സര്‍ക്കാരിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയെ ആകെത്തന്നെയും വിശ്വാസ്യത ജനങ്ങള്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യുന്ന തരത്തിലായിപ്പോയെന്ന് ഗുലാംനബി കത്തില്‍ പറയുന്നു.ഈ ഒരൊറ്റ നടപടി മറ്റെന്തിനേക്കാളും 2014ലെ യുപിഎ സര്‍ക്കാരിന്റെ പരാജയത്തിന് നിര്‍ണായക സംഭാവന നല്‍കിയെന്നും ആസാദ് കത്തില്‍ കുറിച്ചു.
2013 ജനുവരിയില്‍ ജയ്പൂരില്‍ വെച്ച് പാര്‍ട്ടിയുടെ പ്രത്യേകനേതൃയോഗം ചേര്‍ന്ന് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി തന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. സമിതി ശുപാര്‍ശകള്‍ 2014 ലെപൊതു തെരഞ്ഞെടുപ്പിന് മുമ്പായി സമയബന്ധിതമായി നടപ്പാക്കണമെന്ന് പ്രവര്‍ത്തകസമിതി തീരുമാനിച്ചെങ്കിലും ഒന്നു പോലും നടപ്പാക്കിയില്ലെന്നും ഗുലാം നബി ചൂണ്ടിക്കാട്ടി.രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്ക് നേരിട്ടത്. പാര്‍ട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുല്‍ തകര്‍ത്തു. തിരിച്ചുവരാനാകാത്ത വിധം പാര്‍ട്ടി തകര്‍ന്നു. രാഷ്ട്രീയ ഇടം ബിജെപിക്ക് നല്‍കുകയാണ് ചെയ്തത്. താല്‍പ്പര്യമില്ലാത്ത ആളിന് നേതൃത്സ്ഥാനം നല്‍കിയതാണ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണം. കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും ഗുലാം നബി ആരോപിച്ചു. തനിക്ക് പുറമേ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നും അദ്ദേഹം രാജിക്കത്തില്‍ സൂചിപ്പിക്കുന്നു.