ലണ്ടന്‍: ചരിത്രത്തില്‍ ആദ്യമായി സമരത്തിന് ഇറങ്ങാന്‍ വോട്ട് ചെയ്യുന്ന എന്‍എച്ച്എസ് നഴ്സുമാര്‍ തങ്ങളുടെ ഗതികേട് വെളിപ്പെടുത്തുന്നു. ദശകങ്ങള്‍ക്കിടെ ആദ്യമായി ജീവനക്കാരുടെ വിശ്വാസം ഏറ്റവും മോശം അവസ്ഥയിലാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ജീവിതച്ചെലവ് ഉയരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ഘട്ടത്തില്‍ ജോലിക്ക് പോകുമ്പോള്‍ വാഹനത്തിന് പെട്രോള്‍ നിറയ്ക്കാനോ, കുട്ടികളുടെ കാര്യങ്ങള്‍ നോക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് നഴ്സുമാര്‍ പറയുന്നു. മറ്റ് വഴികളില്ലാതെയാണ് നഴ്സുമാര്‍ സമരത്തെ അനുകൂലിക്കുന്നതെന്ന് നഴ്സുമാരായ 46-കാരി ഹിലാരി നെല്‍സണും, 51-കാരി ജൂലി ലാംബെര്‍ത്തും മെയിലിനോട് പറഞ്ഞു. കുട്ടിയുടെ സ്‌കൂള്‍ യൂണിഫോം വാങ്ങാന്‍ കഴിയാത്ത സഹജീവനക്കാരുടെ അവസ്ഥ മുതല്‍ ജീവനക്കാരുടെ ക്ഷാമം മൂലം ഷിഫ്റ്റുകളില്‍ കരഞ്ഞ് പോകുന്ന അവസ്ഥ വരെ നഴ്സുമാര്‍ നേരിടുന്നതായി ഇവര്‍ വ്യക്തമാക്കുന്നു.
അടിസ്ഥാന ജീവിതകാര്യങ്ങളായ ഹീറ്റിംഗും, ഭക്ഷണവും തമ്മില്‍ തെരഞ്ഞെടുക്കേണ്ട അവസ്ഥയിലാണ് നഴ്സുമാര്‍. കുറഞ്ഞ വേതനത്തില്‍ കൂടുതല്‍ ജോലി ചെയ്യുകയാണ് നഴ്സുമാര്‍ ചെയ്യുന്നത്. മഹാമാരി കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈയടി ലഭിച്ചെങ്കിലും ഇപ്പോള്‍ എല്ലാവരും കൈവിട്ട അവസ്ഥയിലാണ്. ഗവണ്‍മെന്റ് ഇക്കാര്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. വ്യാഴാഴ്ച മുതലാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് സമരക്കാര്യത്തില്‍ ബാലറ്റ് ആരംഭിച്ചത്. 3 ലക്ഷം അംഗങ്ങളാണ് പണിമുടക്കുന്ന കാര്യത്തില്‍ മനസ്സ് തുറക്കുക. 106 വര്‍ഷത്തെ യൂണിയന്‍ ചരിത്രത്തില്‍ ആദ്യമായാണ് നഴ്സുമാരോട് സമരത്തെ അനുകൂലിക്കാന്‍ ആര്‍സിഎന്‍ ആവശ്യപ്പെടുന്നത്. പണപ്പെരുപ്പത്തിന് മുകളില്‍ 5 ശതമാനമെങ്കിലും വര്‍ദ്ധന വേണമെന്ന് ആര്‍സിഎന്‍ ആവശ്യപ്പെടുന്നു. മഹാമാരി കാലത്ത് ഹീറോസെന്ന് വിളിച്ച ഗവണ്‍മെന്റ് ഇപ്പോള്‍ തങ്ങളെ അവഗണിക്കുന്നുവെന്ന പരാതിയില്‍ ഉറച്ച് നഴ്സുമാര്‍ സമരത്തെ അനുകൂലിക്കുമെന്നാണ് കരുതുന്നത്.