ലണ്ടന്‍: പൗണ്ടിന്റെ മൂല്യം തകര്‍ത്തുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറുടെ പുതിയ പ്രഖ്യാപനം. പെന്‍ഷന്‍ ഫണ്ടുകളെ പിന്തുണയ്ക്കാനുള്ള ബോണ്ട് വാങ്ങല്‍ പരിപാടിയ്ക്ക് വെള്ളിയാഴ്ച സമയപരിധി നിശ്ചയിച്ചതോടെയാണ് പൗണ്ടിന് തിരിച്ചടി നേരിട്ടത്. വാഷിംഗ്ടണില്‍ നടക്കുന്ന പരിപാടിയിലാണ് ബോണ്ട് വാങ്ങല്‍ പദ്ധതി മൂന്ന് ദിവസം കൂടിയാണ് ബാക്കിയുള്ളതെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി വ്യക്തമാക്കിയത്. ഗവണ്‍മെന്റിന്റെ മിനി-ബജറ്റിന് പിന്നാലെ വിപണി തകരുമെന്ന് വന്നതോടെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇടപെടല്‍ ഉണ്ടായത്. പെന്‍ഷന്‍ ഫണ്ടുകളെ പിന്തുണയ്ക്കാനായി ബാങ്ക് ഇപ്പോള്‍ സര്‍ക്കാര്‍ ബോണ്ടുകളായ ഗില്‍റ്റുകള്‍ വാങ്ങുന്നുണ്ട്. ഇത് പിന്‍വലിക്കുന്നതോടെ ഇവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കൂടുതല്‍ ഫണ്ടിംഗ് ആവശ്യമായി വരും.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് നടത്തിയ പരിപാടിയില്‍ സംസാരിക്കവെയാണ് ഇടപെടല്‍ താല്‍ക്കാലികമാണെന്ന് ബെയ്ലി വ്യക്തമാക്കിയത്. ഒക്ടോബര്‍ 31 വരെയെങ്കിലും ബോണ്ട് വാങ്ങുന്ന പ്രോഗ്രാം നീട്ടണമെന്ന് പെന്‍ഷന്‍സ് & ലൈഫ്ടൈം സേവിംഗ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബാങ്ക് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയതോടെ ഡോളറിനെതിരെ ഉയര്‍ന്ന നിലയില്‍ വ്യാപാരം ചെയ്തിരുന്ന പൗണ്ട് ഒന്നര സെന്റ് താഴ്ന്ന് 1.10 ഡോളറിന് താഴെയായി. പൗണ്ട് വീണ്ടും തകര്‍ന്നതോടെ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വീണ്ടും വര്‍ദ്ധിച്ചു. ബോണ്ട് വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് പ്രധാനമായും ബാധിക്കുന്നത്. ഇതോടെ രണ്ട് വര്‍ഷത്തെ ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജുകളുടെ നിരക്ക് 6.43 ശതമാനത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 2.25 ശതമാനത്തില്‍ നിന്ന നിരക്കാണ് റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നത്.
ഇതിനിടെ ശമ്പള വര്‍ധന ആവശ്യപ്പെട്ടു നഴ്സുമാര്‍ സമരം ചെയ്താലും വഴങ്ങില്ലെന്ന സൂചനയുമായി ഹെല്‍ത്ത് സെക്രട്ടറി തെരേസേ കോഫി. റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ആവശ്യങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നാണ് തെരേസേ കോഫി പറയുന്നത്. സമരത്തിന് ഇറങ്ങാന്‍ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ബാലറ്റ് നടത്തവെയാണ് ഹെല്‍ത്ത് സെക്രട്ടറി തെരേസേ കോഫി ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സമരത്തിനിറങ്ങുന്ന നഴ്സുമാര്‍ക്ക് ശമ്പളം കൂട്ടിക്കിട്ടാന്‍ പോകുന്നില്ലെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ വെല്ലുവിളി. എന്‍എച്ച്എസ് തകര്‍ച്ചയുടെ വക്കിലാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുമ്പോഴാണ് ലിസ് ട്രസിന്റെ അടുപ്പക്കാരി ഈ പിടിവാശി കാണിക്കുന്നത്. റോയല്‍ കോളേജ് ഓഫ് നഴ്സിംഗിന്റെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ലെന്നാണ് ഹെല്‍ത്ത് സെക്രട്ടറി പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍എച്ച്എസിലെ ഏറ്റവും വലിയ യൂണിയന്‍ ചരിത്രത്തില്‍ ആദ്യമായി സമരത്തിന് ഒരുങ്ങുകയാണ്. നവംബര്‍ വരെയാണ് ബാലറ്റിംഗ് സമയം അനുവദിച്ചിരിക്കുന്നത്. പണപ്പെരുപ്പം കുതിച്ചുയരുമ്പോള്‍ മന്ത്രിമാകുടെ നാല് ശതമാനം ശമ്പള വര്‍ദ്ധന ഗുണമില്ലാത്ത കാര്യമാണെന്ന് യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു. 17 ശതമാനം വര്‍ദ്ധനവാണ് ആര്‍സിഎന്‍ നഴ്സുമാര്‍ക്കായി ആവശ്യപ്പെടുന്നത്. 'സ്വതന്ത്ര പേ റിവ്യൂ ബോഡിയുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ ആദരിക്കുന്നു. മറ്റ് പബ്ലിക് സെക്ടര്‍ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നതിലും ഉയര്‍ന്നതാണ് ഈ ശതമാനം. മറ്റ് മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല', ഡോ. കോഫി സ്‌കൈ ന്യൂസില്‍ പ്രതികരിച്ചു. 'ഹെല്‍ത്ത് സെക്രട്ടറിയുടേത് ഞെട്ടിക്കുന്ന പ്രഖ്യാപനമാണ്. ഞങ്ങളുടെ അര മില്ല്യണ്‍ വരുന്ന അംഗങ്ങളുടെ വാക്കുകള്‍ കേള്‍ക്കില്ലെന്ന് അവര്‍ തീരുമാനിച്ച രീതിയിലാണ്. അവര്‍ മണ്ണില്‍ തലകുഴിച്ച് വെച്ചിരിക്കുകയാണ്', ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ പ്രതികരിച്ചു. ഇത് കേള്‍ക്കുന്ന നഴ്സിംഗ്, സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ കൂടുതല്‍ രോഷാകുലരും, ദൃഢനിശ്ചയവും കാണിക്കുമെന്ന് കുള്ളെന്‍ കൂട്ടിച്ചേര്‍ത്തു.