ലണ്ടന്‍: സ്റ്റുഡന്റ്സ് വിസയില്‍ പഠിക്കാനായി ബ്രിട്ടനിലെത്തുന്നവര്‍ ആശ്രിത വിസയില്‍ ആളുകളെ കൂടെ കൂട്ടുന്നതിന്റെ കണക്കുകള്‍ പുറത്തുവന്നു. നൈജീരിയക്കാരും ഇന്ത്യക്കാരുമാണ് കൂടുതലും ഈ വിസയ്ക്കായി ശ്രമിക്കുന്നത്. രാജ്യത്ത് പ്രത്യേകം ഗുണമില്ലാത്ത ആശ്രിത വിസ നിയന്ത്രിക്കാനുള്ള തീരുമാനത്തിലാണ് സുവെല്ല ബ്രേവര്‍മാര്‍. നൈജീരിയക്കാരായ വിദ്യാര്‍ത്ഥികളാണ് അധികവും ആശ്രിത വിസയ്ക്കായി ശ്രമിക്കുന്നത്. ഒരു വര്‍ഷത്തെ കണക്കില്‍ ആശ്രിതരെ കൊണ്ടുവന്ന വിദ്യാര്‍ത്ഥികളില്‍ 40 ശതമാനം നൈജീരിയക്കാരാണ്.34000 നൈജീരിയന്‍ വിദ്യാര്‍ത്ഥികളാണ് സ്റ്റുഡന്റ്സ് വിസയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം 31898 പേരാണ് ആശ്രിതരായി കഴിയുന്നത്. 12 മാസ കാലയളവില്‍ 8972 നൈജീരിയക്കാര്‍ക്ക് വര്‍ക്കിംഗ് വിസ നല്‍കി. ഒപ്പം 8576 പേര്‍ ആശ്രിതരായി എത്തി.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നെത്തിയ 93049 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശ്രിതരായി 24916 പേരെ കൂടെ കൊണ്ടുവന്നു. കുടിയേറ്റ നിയന്ത്രണങ്ങള്‍ പരിഗണിച്ച് ആശ്രിതരെ കൊണ്ടുവരുന്നതിലും തടയിടാനാണ് ഹോം സെക്രട്ടറി തയ്യാറെടുക്കുന്നത്. യുകെയില്‍ പഠനത്തിനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആരംഭിച്ച കൂടിക്കഴ്ചയ്ക്കുള്ള രജിസ്ട്രേഷന്‍ നിര്‍ത്തിവച്ചു. 14ന് വൈകീട്ട് ആറു മുതല്‍ എട്ടുവരെ നടക്കുന്ന ചടങ്ങിലേക്ക് വലിയ തോതില്‍ രജിസ്ട്രേഷന്‍ തുടങ്ങിയതോടെയാണ് നിര്‍ത്തിവയ്ക്കേണ്ടിവന്നത്. ലണ്ടന്‍ ആല്‍ഡ് വിച്ചിലെ ഇന്ത്യാ ഹൗസിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ ഗാന്ധി ഹാളില്‍ വച്ചാണ് കൂടിക്കാഴ്ച. വൈകീട്ട് ആറു മുതല്‍ എട്ടുവരെ ഉദ്യോഗസ്ഥരുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാം.
ഇതിനിടെ ബ്രിട്ടനില്‍ കെയര്‍ ഹോം ജീവനക്കാരുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. അടുത്ത ദശാബ്ദത്തിന്റെ മധ്യത്തോടെ ഇംഗ്ലണ്ടില്‍ ഏകദേശം 500,000 ത്തോളം കെയര്‍ സ്റ്റാഫുകള്‍ കൂടി ആവശ്യമായി വരുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം 50,000 ത്തോളം സ്റ്റാഫുകളുടെ കുറവ് വന്നുവെന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ പുതിയ ആശങ്കയ്ക്ക് ബ്രിട്ടനില്‍ വഴിതെളിച്ചിരിക്കുകയാണ്. സ്‌കില്‍സ് ഫോര്‍ കെയറിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഏകദേശം 165,000 ജോലികള്‍ ഒഴിഞ്ഞുകിടക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ചുമുള്ള പ്രശ്‌നങ്ങളാണ് ഈ പ്രതിസന്ധിക്ക് വഴിതെളിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതോടൊപ്പം തന്നെ ഇത്തരം ജീവനക്കാരുടെ ആവശ്യകത കൂടിയ സാഹചര്യവും ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കയര്‍ ഹോം ജീവനക്കാരുടെ അഭാവം പരിരക്ഷ വേണ്ടുന്നവരെ സാരമായി ബാധിക്കുമെന്ന ആശങ്ക ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.
അതോടൊപ്പം തന്നെ നിലവിലുള്ള ജീവനക്കാരില്‍ 28 ശതമാനം പേരോളം 55 വയസ്സ് കഴിഞ്ഞവര്‍ ആയതിനാല്‍, പത്തുവര്‍ഷത്തിനുള്ളില്‍ തന്നെ ഇവര്‍ റിട്ടയര്‍ ചെയ്യുമെന്നത് പ്രതിസന്ധി വര്‍ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.ജീവനക്കാരുടെ കുറവുള്ളതിനാല്‍ പരിചരണത്തിന്റെ ഗുണനിലവാരം കുറയുന്നതായും സ്‌കില്‍ ഫോര്‍ കെയര്‍ കണ്ടെത്തിയിട്ടുണ്ട്. ദീര്‍ഘകാലമായുള്ള തുച്ഛമായ വേതനം ഇത്തരത്തില്‍ എണ്ണം കുറയുന്നതിന്റെ ഒരു പ്രധാന കാരണമായാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. കെയര്‍ വര്‍ക്കര്‍മാരുടെ ശരാശരി മണിക്കൂര്‍ വേതനം നിലവില്‍ 9.50 പൗണ്ടാണ്. എന്‍ എച്ച് എസിലെ പുതിയ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 1 പൗണ്ട് കുറവാണ് ഈ തുക എന്നത് ഭൂരിഭാഗം പേരെയും ഈ തൊഴിലിലേക്ക് നയിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, ആവശ്യത്തിന് കെയര്‍ ബെഡുകളും ഹോംകെയര്‍ പാക്കേജുകളും ലഭ്യമല്ലാത്തതിനാല്‍ ആശുപത്രികള്‍ക്ക് രോഗികളെ ആവശ്യത്തിലധികം സമയം വാര്‍ഡുകളില്‍ നിര്‍ത്തേണ്ടിവരുകയും ഇത് മറ്റ് മെഡിക്കല്‍ ചികിത്സകളുടെ വിതരണം മന്ദഗതിയിലാക്കുകയും ചെയ്യുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഗവണ്‍മെന്റിന്റെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.