ലണ്ടന്‍: കൊവിഡ് മഹാമാരിക്ക് ശേഷം ബ്രിട്ടന്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ ചിന്തകള്‍ക്ക് അപ്പുറമാണെന്ന് മുന്‍ ചാന്‍സലര്‍ ഋഷി സുനാക് നേരത്തെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കൈവിട്ട് സഹായങ്ങള്‍ നല്‍കാന്‍ രാജ്യത്തിന് സാധിക്കാത്തതെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്റെ കണക്ക് പുസ്തകങ്ങള്‍ നികുതി പിരിച്ചെടുത്ത് ശക്തിയാര്‍ജ്ജിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്ന് സുനാക് പ്രഖ്യാപിച്ചപ്പോള്‍ അതിനെ പുച്ഛിച്ച വ്യക്തിയാണ് ഇപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി.പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ലിസ് ട്രസിന് പെട്ടെന്ന് ബോധം വെച്ചാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. എമര്‍ജന്‍സി ബജറ്റ് അവതരിപ്പിച്ച് വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇറങ്ങിയ ട്രസിനും, ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിനും നല്ല ചൂടന്‍ തിരിച്ചടികളാണ് വിപണിയില്‍ നിന്നും നേരിടേണ്ടി വന്നത്. ഇതോടെ പല പ്രഖ്യാപനങ്ങളും പാഴാണെന്ന് തിരിച്ചറിഞ്ഞ് വിഴുങ്ങുകയും ചെയ്തു.
ഈ ഘട്ടത്തിലാണ് പോസ്റ്റ്-കൊവിഡ് കാലഘട്ടത്തില്‍ ബ്രിട്ടന്‍ നേരിടുന്ന വെല്ലുവിളി 2008-ലെ സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ മോശമാണെന്ന് ലിസ് ട്രസ് ക്യാബിനറ്റ് മന്ത്രിമാരോട് തുറന്ന് സമ്മതിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പാര്‍ട്ടി കോണ്‍ഫറന്‍സില്‍ തിരിച്ചടികള്‍ നേരിട്ടതോടെയാണ് അവസ്ഥ വെളിവാക്കാന്‍ പ്രധാനമന്ത്രി തയ്യാറായത്.കഴിഞ്ഞ മാസത്തെ മിനി ബജറ്റില്‍ ടാക്സ് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തെയും, എനര്‍ജി ബില്ലുകള്‍ മരവിപ്പിച്ചതിനെയും ട്രസ് യോഗത്തില്‍ ന്യായീകരിച്ചു. തന്നെ അക്രമിക്കാതെ ലേബര്‍ പാര്‍ട്ടിയെ അക്രമിക്കാന്‍ പ്രധാനമന്ത്രി മന്ത്രിമാരോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ലമെന്റ് തിരിച്ചെത്തുന്നതോടെ സ്വന്തം എംപിമാരില്‍ നിന്ന് വരെ ചാന്‍സലര്‍ക്ക് പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.പ്രധാനമന്ത്രി കസേരയില്‍ ഹണിമൂണ്‍ കഴിഞ്ഞതോടെ ലിസ് ട്രസ് സത്യങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ട്രസിന്റെ വാഗ്ദാനങ്ങള്‍ ഒരു 'കെട്ടുകഥ' മാത്രമാണെന്ന ഋഷി സുനാകിന്റെ പ്രവചനമാണ് ഇതോടെ സത്യമാകുന്നത്.