ലണ്ടന്‍: യുകെ പ്രധാനമന്ത്രി കസേരയില്‍ ലിസ് ട്രസിന് ഇനി അധികനാള്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ആഴ്ചകള്‍ക്കുള്ളില്‍, ചിലപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിമതര്‍ ട്രസിനെ സ്ഥാനഭ്രഷ്ടയാക്കി പകരം നേതാവിനെ കസേരയില്‍ ഇരുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പെന്നി മോര്‍ഡന്റ്, ഋഷി സുനാക് എന്നിവരില്‍ നിന്നും പുതിയ നേതാവിനെ തെരഞ്ഞെടുക്കാനാണ് കണ്‍സര്‍വേറ്റീവ് സീനിയര്‍ നേതാക്കാള്‍ ശ്രമിക്കുന്നത്. ട്രസിനെ പാര്‍ട്ടി നേതാവ് സ്ഥാനത്ത് നിന്നും തെറിപ്പിക്കാന്‍ വിമതര്‍ നീക്കങ്ങള്‍ നടത്തുന്നതായി വെള്ളിയാഴ്ചയാണ് വ്യക്തമായത്. യൂണിറ്റി ജോയിന്റ് ടിക്കറ്റ് ടീം എന്നുവിളിക്കപ്പെടുന്ന സുനാകിനെയും, മോര്‍ഡന്റിനെയും ചേര്‍ത്ത് നയിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. യൂഗോവ് പോളില്‍ ലിസ് ട്രസിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയത് തെറ്റായെന്ന് 62% വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. 16% വോട്ടര്‍മാര്‍ മാത്രമാണ് ഇവരെ പിന്തുണച്ചത്.
നേതാവിന്റെ ചീത്തപ്പേര് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന ആശങ്കയിലാണ് കണ്‍സര്‍വേറ്റീവ് നേതാക്കള്‍ 42-കാരനായ ബ്രിട്ടീഷ് ഇന്ത്യന്‍ മുന്‍ ചാന്‍സലര്‍ സുനാകിനെയും, മൂന്നാം സ്ഥാനത്തെത്തിയ പെന്നി മോര്‍ഡന്റിനെയും നേതൃസ്ഥാനത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. ഐഎംഎഫ് യോഗത്തിന് പോയ ക്വാസി ക്വാര്‍ട്ടെംഗ് തിരിച്ചെത്തുമ്പോഴാണ് യുകെ ചാന്‍സലര്‍ സ്ഥാനം തെറിച്ചത്. ടാക്സ് വെട്ടിക്കുറവ് പദ്ധതികള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായതോടെ ലിസ് ട്രസിന്റെ നില പരുങ്ങലിലാണ്. ഇതുവരെ പറഞ്ഞതെല്ലാം തെറ്റായി പോയെന്ന് വ്യക്തമായതോടെ നേതൃമാറ്റത്തിന് സാധ്യത തെളിയുകയായിരുന്നു. നേതൃപോരാട്ടത്തില്‍ ട്രസിന്റെ 57 ശതമാനത്തിനെതിരെ 43% വോട്ട് നേടിയ സുനാകും, മോര്‍ഡന്റും തമ്മില്‍ ഒരു കരാറിലെത്തുകയാണ് നല്ലതെന്ന് പാര്‍ട്ടി കരുതുന്നു. എന്നാല്‍ സുനാകിനെ പിന്തുണയ്ക്കുന്നവരുടെ കളിയാണ് ഇതിന് പിന്നിലെന്നാണ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അണികള്‍ ആരോപിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പോലും ട്രസിന്റെ നയങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.