ലണ്ടന്‍: കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചതിനേക്കാള്‍ ഗുരുതര പ്രതിസന്ധികളാണ് ഇത്തവണത്തെ വിന്ററില്‍ സംഭവിക്കാന്‍ പോകുന്നതെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. ഏറ്റവും മോശം വിന്ററെന്ന ആശങ്ക ഇക്കുറി യാഥാര്‍ത്ഥ്യമായി തീരുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. ആംബുലന്‍സ് കാലതാമസങ്ങളും, ബെഡ് ക്ഷാമവും, എ&ഇ പ്രതിസന്ധിയും, ഗുരുതരമായ സ്റ്റാഫിംഗ് പ്രതിസന്ധിയും ചേര്‍ന്ന് കാര്യങ്ങള്‍ വഷളാക്കുന്നതിനിടെയാണ് ആശങ്ക സത്യമായി മാറുന്നത്. ആംബുലന്‍സുകള്‍ 'വാര്‍ഡ് ഓണ്‍ വീല്‍സ്' എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ ആഴ്ചയില്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിയ രോഗികളില്‍ മൂന്നിലൊന്ന് പേരും ചുരുങ്ങിയത് അരമണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. എ&ഇയ്ക്ക് 15 മിനിറ്റിനുള്ളില്‍ കൈമാറണമെന്ന നിബന്ധനയുള്ളപ്പോഴാണിത്. എന്‍എച്ച്എസ് ഡിജിറ്റല്‍ കണക്ക് പ്രകാരം ഇംഗ്ലണ്ടില്‍ 133,000 റെക്കോര്‍ഡ് വേക്കന്‍സികളാണുള്ളത്. കഴിഞ്ഞ ആഴ്ചയില്‍ ഏഴില്‍ ഒരു ബെഡ് വീതം ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ആരോഗ്യം നേടിയ രോഗികളാണ് കൈയടക്കി വെച്ചിരിക്കുന്നത്. പ്രതിദിനം 13,364 എന്ന ശരാശരിയിലാണിത്.
'കഴിഞ്ഞ ആഴ്ചയില്‍ യുകെയില്‍ ഏകദേശം 900 അധിക മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നില്‍ പല കാര്യങ്ങളുമുണ്ടെങ്കിലും അടിയന്തര, എമര്‍ജന്‍സി കെയറിലെ പ്രതിസന്ധികളാണ് പ്രധാന കാരമമെന്നാണ് കരുതുന്നത്', റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ് ഡോ. അഡ്രിയാന്‍ ബോയല്‍ ബിബിസി റേഡിയോ 4-ല്‍ പറഞ്ഞു. ഒരു കൊടുങ്കാറ്റാണ് എന്‍എച്ച്എസ് കാത്തിരിക്കുന്നതെന്ന് ഈ കണക്കുകള്‍ പറയുന്നു. ഈ വിന്റര്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാകുമെന്ന് പ്രവചിച്ച് കഴിഞ്ഞു, എന്‍എച്ച്എസ് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ സ്റ്റീഫന്‍ പോവിസ് വ്യക്തമാക്കി. ആംബുലന്‍സ് കാത്തിരിപ്പ് കുറയ്ക്കാനുള്ള പദ്ധതികളുമായി എന്‍എച്ച്എസിനെ ഉടന്‍ കാണുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പ്രഖ്യാപിച്ചിട്ടുണ്ട്.