ലണ്ടന്‍: ക്രിസ്മസിന് മുമ്പ് സമരകോലാഹലത്തിന്റെ നാടുവിലാണ് ബ്രിട്ടന്‍. ചരിത്രത്തില്‍ ആദ്യമായാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിന്റര്‍ ശക്തമായ സമയത്തു രണ്ടക്ക ശമ്പള വര്‍ധന നടപ്പില്ലെന്ന് യൂണിയനുകളോട് പ്രധാനമന്ത്രി റിഷി സുനാക് വ്യക്തമാക്കുകയാണ്. മറ്റ് പൊതുമേഖലാ ജീവനക്കാരും ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരങ്ങള്‍ പ്രഖ്യാപിച്ചതോടെ നഴ്സുമാരുടെ ആവശ്യങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്നും ആശങ്കയുണ്ട്. രണ്ടക്ക ശമ്പള വര്‍ധന ഇപ്പോഴത്തെ സാചര്യത്തില്‍ പ്രായോഗികമല്ലെന്നാണ് യൂണിയനുകളോട് പ്രധാനമന്ത്രി പറയുന്നത്. ഓരോ കുടുംബത്തിനും 1000 പൗണ്ട് വീതം ചെലവ് കൂട്ടുന്നതാകും ഈ ആവശ്യങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പബ്ലിക് സെക്ടറില്‍ പണിമുടക്ക് പരമ്പര തന്നെ അരങ്ങേറുമ്പോള്‍ ഇത് തടയാന്‍ പണപ്പെരുപ്പത്തിന് ആനുപാതികമായ വര്‍ദ്ധന അംഗീകരിക്കുന്നത് മാന്യതയാകില്ലെന്നാണ് പ്രധാനമന്ത്രിയുടെ വാദം. പണിമുടക്കിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും സുനാക് വ്യക്തമാക്കി. ലിങ്കണ്‍ഷയറിലെ ആര്‍എഎഫ് കോണിംഗ്ബൈയില്‍ എത്തിയ പ്രധാനമന്ത്രി പല സൈനികര്‍ക്കും ഇക്കുറി ക്രിസ്മസ് നഷ്ടമാകുമെന്നും സമ്മതിച്ചു. സമരം ചെയ്യുന്ന ജോലിക്കാര്‍ക്ക് പകരം ഈ സേവനം തടസ്സമില്ലാതെ നടത്താന്‍ സൈനികരെ നിയോഗിക്കുന്നതാണ് ഇതിന് കാരണം.
ആംബുലന്‍സ് ഓടിക്കാനും, അതിര്‍ത്തികളില്‍ നില്‍ക്കാനും ത്യാഗം ചെയ്യാന്‍ തയ്യാറായ സൈനികരോട് രാജ്യത്തിന് അഗാധമായ കടപ്പാടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ജീവിതച്ചെലവ് പ്രതിസന്ധിയുടെ വേദനയെ കൂടുതല്‍ അനുഭാവപൂര്‍വ്വം കാണാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്ന് ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. എന്‍എച്ച്എസിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിലും ശ്രദ്ധ അനിവാര്യമാണെന്ന് സ്ട്രീറ്റിംഗ് പറഞ്ഞു. നഴ്സുമാര്‍ക്ക് പുറമെ സമരത്തിനിറങ്ങാന്‍ പാരാമെഡിക്കുകളും, എമര്‍ജന്‍സി കെയര്‍ അസിസ്റ്റന്റുമാരും, കോള്‍ ഹാന്‍ഡ്ലേഴ്സും. ഇതോടെ 30 വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ ആംബുലന്‍സ് സമരമാണ് നടക്കുക. ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് ഡിസംബര്‍ 21-ന് സമരത്തിനിറങ്ങാന്‍ ആയിരക്കണക്കിന് ആംബുലന്‍സ് ജോലിക്കാരുടെ തീരുമാനം വന്നു കഴിഞ്ഞു. പാരാമെഡിക്കുകള്‍, എമര്‍ജന്‍സി കെയര്‍ അസിസ്റ്റന്റുമാര്‍, കോള്‍ ഹാന്‍ഡ്ലേഴ്സ് എന്നിങ്ങനെയുള്ള വിഭാഗങ്ങളാണ് പണിമുടക്കുന്നത്. ഗവണ്‍മെന്റ് അനുവദിച്ച 4 ശതമാനത്തിന് മുകളില്‍ വര്‍ദ്ധനവാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. വീഴ്ച പോലുള്ളവ സംഭവിക്കുന്ന രോഗികള്‍ക്ക് സമരദിനത്തില്‍ ആംബുലന്‍സ് സേവനങ്ങള്‍ ലഭിക്കാനിടയില്ല. ഇതോടെ ഹൃദയാഘാതവും, സ്ട്രോക്ക് ബാധിച്ചതുമായ രോഗികളെ സംരക്ഷിക്കാന്‍ തയ്യാറാകണമെന്ന് ആംബുലന്‍സ് മേധാവികള്‍ യൂണിയനുകളോട് അപേക്ഷിച്ചു. ക്രിസ്മസിന് തൊട്ടുമുന്‍പുള്ള പാരാമെഡിക്കുകളുടെയും, കോള്‍ ഹാന്‍ഡ്ലേഴ്സിന്റെയും സമരം മൂലം പലരുടെയും ജീവന്‍ അപകടത്തിലാകുമെന്നാണ് എംപിമാര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഗുരുതര രോഗബാധിതര്‍ പോലും സ്വയം ആശുപത്രിയിലെത്താന്‍ നിര്‍ബന്ധിതമാകും. 30 വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ ആംബുലന്‍സ് സമരമാണിത്. ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള 11 പാരാമെഡിക് സര്‍വ്വീസുകളില്‍ പത്ത് ഇടങ്ങളും ഇതില്‍ പങ്കെടുക്കുന്നുണ്ട്. ജിഎംബി, യുണൈറ്റ്, യുണീഷന്‍ യൂണിയനുകള്‍ സമരത്തിന് ഇറങ്ങുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 21ന് ശമ്പളത്തിന്റെ പേരിലുള്ള തര്‍ക്കത്തില്‍ ആയിരക്കണക്കിന് അംഗങ്ങളാണ് പണിമുടക്കുക. ഹൃദയാഘാതവും, സ്ട്രോക്കും ബാധിച്ച രോഗികള്‍ സമരത്തില്‍ കുടുങ്ങുമെന്ന് ആശങ്കയുണ്ട്. കൂടാതെ മുന്‍ഗണന ലഭിക്കാത്ത രോഗികള്‍ വേദന സഹിച്ച് ഇരിക്കേണ്ടി വരുമെന്നും ഹെല്‍ത്ത് മേധാവികള്‍ ഭയക്കുന്നു. ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ഒന്‍പത് ട്രസ്റ്റുകളിലെ 10,000-ല്‍ അധികം വരുന്ന ആംബുലന്‍സ് തൊഴിലാളികള്‍ പണിമുടക്കും എന്നാണ് ജി എം ബി പറയുന്നത്. പാരാമെഡിക്ക്സ്, എമര്‍ജന്‍സി കെയര്‍ അസിസ്റ്റന്റ്സ്, കോള്‍ ഹാന്‍ഡ്ലര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവരും ഡിസംബര്‍ 28 ന് പണിമുടക്കുകയാണ്. ഇതില്‍ ആംബുലന്‍സ് തൊഴിലാളികള്‍ ഡിസംബര്‍ 21 നും 28 നും പണിമുടക്കുന്നുണ്ട്. സൗത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ്, സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് സര്‍വീസ്, നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ്, സൗത്ത് സെന്‍ട്രല്‍ ആംബുലന്‍സ് സര്‍വീസ്, നോര്‍ത്ത് ഈസ്റ്റ് ആംബുലന്‍സ് സര്‍വ്വീസ്, ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ആംബുലന്‍സ് സര്‍വ്വീസ്, വെസ്റ്റ് മിഡ്ലാന്‍ഡ്സ് ആംബുലന്‍സ് സര്‍വ്വീസ്, വെല്‍ഷ് ആംബുലന്‍സ് സര്‍വ്വീസ്, യോര്‍ക്ക്ഷയര്‍ ആംബുലന്‍സ് സര്‍വ്വീസ് എന്നിവയെ ഈ സമരം ബാധിക്കും. ഡിസംബര്‍ 15 നും 20 നും റോയല്‍ കോളേജ് ഓഫ് നഴ്സിംഗിലെ 1 ലക്ഷത്തോളം വരുന്ന നഴ്സുമാര്‍ പണിമുടക്കുന്നതിനു തൊട്ടുപിന്നാലെയാണ് ഈ സമരം വരുന്നത്.