ലണ്ടന്‍: ഒരു പുതിയ യുദ്ധവിമാനം വികസിപ്പിക്കുന്നതിനു യുകെ, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ബ്രട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ആയിരക്കണക്കിനു യുകെ പൗരന്മാര്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യത്തിന്റെ സുരക്ഷാബന്ധങ്ങള്‍ ശക്തിപ്പെടുത്താനുമാണു സംയുക്ത സംരംഭം ലക്ഷ്യമിടുന്നതെന്നു പ്രധാനമന്ത്രി പറയുന്നുആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന പുതുതലമുറയില്‍ ഉള്‍പ്പെടുന്ന അതിനൂതന യുദ്ധവിമാനമാണു മൂന്നു രാജ്യങ്ങളും സംയുക്തമായി വികസിപ്പിക്കുക. 2030 കളുടെ മധ്യത്തില്‍ വിമാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാകും.
ബ്രിട്ടന്റെ നിലവിലെ ഫൈറ്റര്‍ ടൈഫൂണ്‍ ജെറ്റിന് പകരക്കാരന്‍ ആയാകും പുതിയ യുദ്ധവിമാനം എത്തുക. പുതിയ ടെമ്പസ്റ്റ് ജെറ്റ് അത്യാധുനിക ആയുധങ്ങള്‍ വഹിക്കുമെന്നാണു പ്രതീക്ഷ.പൈലറ്റ് ഇല്ലാത്തപ്പോഴും നൂതന സെന്‍സറുകളും കൃത്രിമ ബുദ്ധിയും ഉപയോഗിച്ച് സ്പീഡ് സ്റ്റെല്‍ത്ത് നല്‍കാന്‍ കഴിയുന്ന യുദ്ധവിമാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്. ആവശ്യമെങ്കില്‍ ഒരു പൈലറ്റിന്റെ ഇന്‍പുട്ടില്ലാതെ പറക്കാനും ഹൈപ്പര്‍സോണിക് മിസൈലുകള്‍ വിക്ഷേപിക്കാനും ഇതിനു കഴിയുമെന്നു കരുതപ്പെടുന്നു.
ഇതിനിടെ പരിസ്ഥിതി സംരക്ഷണവും കാര്‍ബണ്‍ എമിഷനും കാലാവസ്ഥാ വ്യതിയാനുവുമെല്ലാം ഘോരഘോരം പ്രസംഗിക്കുന്ന ബ്രിട്ടന്‍ 30 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതി വീണ്ടും കല്‍ക്കരി ഖനിക്ക് അനുമതി നല്‍കി. ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ വിമര്‍ശനത്തിനു വിഷയമായിരിക്കുയാണ് ബ്രിട്ടന്റെ ഈ തീരുമാനം.പരിസ്ഥിതി - ലെവലിങ് സെക്രട്ടറി മൈക്കിള്‍ ഗോവാണ് ഇന്നലെ കംബ്രിയയിലെ പുതിയ കല്‍ക്കരി ഖനിക്ക് അനുമതി നല്‍കി ഉത്തരവിട്ടത്. ബ്രിട്ടനിലെയും ലോകത്തെയും സ്റ്റീല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഉതകും എന്ന ന്യായത്തിലാണ് ഖനിക്ക് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ ഒരു ഖനിയുടെ പ്രവര്‍ത്തനംകൊണ്ടു മാത്രം കാലാവസ്ഥാ വ്യതിയാനത്തിനതിരായ ബ്രിട്ടന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെല്ലാം അട്ടിമറിക്കപ്പെടുമെന്നാണ് വിമര്‍ശകരുടെ വാദം.
എന്നാല്‍ ഖനിയുടെ പ്രവര്‍ത്തനം ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും രാജ്യത്തെ കല്‍ക്കരി ക്ഷാമം പരിഹരിക്കുമെന്നാണ് അനുകൂലികളുടെ നിലപാട്.2020ല്‍ ലോക്കല്‍ കൌണ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയ ഖനി പ്രോജക്ടിന് 2021ല്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഗ്ലാസ്‌കോയില്‍ നടന്ന അന്താരാഷ്ട്ര COP26 ഉച്ചകോടിയുടെ പശ്ചാത്തലത്തിലായിരുന്നു ഈ അനുമതി നിഷേധം. പദ്ധതി കാര്‍ബണ്‍ എമിഷന്‍ വര്‍ധിപ്പിക്കുമെന്നായിരുന്നു അന്ന് സര്‍ക്കാരിന്റെ പരിസ്ഥിതി ഉപദേശകന്‍ ന്യായം പറഞ്ഞത്. എന്നാല്‍ ഒരുവര്‍ഷം കൊണ്ട് കഥ മാറി.യുകെ- യൂറോപ്യന്‍ മാര്‍ക്കറ്റിന്റെയും ലോക വിപണിയുടെയും ആവശ്യം പരിഗണിച്ചാല്‍ പദ്ധതി അനിവാര്യമാണെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിലപാട്. നിലവിലെ എക്‌സ്‌പോര്‍ട്ട് മാര്‍ക്കറ്റ് ഡിമാന്‍ഡ് അനുസരിച്ച് ഇവിടെ ഉല്‍പാദിപ്പിക്കുന്ന 85 ശതമാനം കല്‍ക്കരിയും കയറ്റുമതി ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.