കാരണമില്ലാതെ പൗരന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാന്‍ ഒരാള്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരായാലും മാധ്യമങ്ങള്‍ ആയാലും മറ്റുള്ളവരുടെ സ്വകാര്യതയിലേക്കd കടന്നുകയറാന്‍ അവകാശമില്ലെന്ന് ജസ്റ്റിസ് വി ജി അരുണ്‍ വ്യക്തമാക്കി. സ്വകാര്യതയില്‍ കടന്നുകയറുന്നതിന് മാധ്യമ പ്രവര്‍ത്തനം ഒരു ഒഴിവുകഴിവല്ല. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയേക്കാള്‍ ഗോസിപ്പുകള്‍ കൊടുക്കാനാണ് താത്പര്യമെന്ന് കോടതി അഭിപ്രായപ്പെട്ടു.
അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. മന്ത്രി വീണാ ജോര്‍ജെന്ന വ്യാജേന തന്നെ വച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്ന് നേരത്തെ ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാറിനെതിരെ യുവതി പരാതി നല്‍കിയിരുന്നു. ഈ യുവതിയെക്കുറിച്ച് അപകീര്‍ത്തികരമായ വിഡിയോ പ്രസിദ്ധീകരിച്ചെന്ന കേസില്‍ ഓണ്‍ലൈന്‍ ചാനലിന്റെ രണ്ട് ജീവനക്കാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി കൊണ്ടാണ് ജസ്റ്റിസ് വി ജി അരുണിന്റെ പരാമര്‍ശങ്ങള്‍.
തടയാന്‍ നിയമമില്ലെങ്കില്‍ പോലും വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങള്‍ പരസ്യപ്പെടുത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണ്. സ്വകാര്യത ഓരോ വ്യക്തിയുടെയും അവകാശമാണ്. ഡിജിറ്റല്‍ കാലഘട്ടത്തില്‍ മനുഷ്യന്‍ മറന്നാലും വിവരങ്ങള്‍ ഇന്റര്‍നെറ്റ് മറക്കുകയോ മനുഷ്യനെ മറക്കാന്‍ അനുവദിക്കുകയോ ചെയ്യില്ല. ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്ന അപകീര്‍ത്തികരമോ അധിക്ഷേപകരമോ ആയ പരാമര്‍ശം ബാധിക്കപ്പെടുന്ന വ്യക്തിയുടെ ജീവിതത്തില്‍ മായാത്ത പാടായി നിലനില്‍ക്കും.
ജനങ്ങളില്‍ ഒരു വിഭാഗം ഇത്തരം സെന്‍സേഷനലും ഇക്കിളി നിറഞ്ഞതുമായ വാര്‍ത്തകള്‍ അപ്പടി വിഴുങ്ങുന്നുണ്ട്. നിലവില്‍ ഇതു തിരുത്താന്‍ സംവിധാനങ്ങളൊന്നുമില്ല. ഇതിങ്ങനെ തുടരണോയെന്നത് മാധ്യമങ്ങള്‍ തന്നെയാണ് പരിശോധിക്കേണ്ടത്. കുറച്ചുപേരുടെ പ്രവൃത്തി മൂലം വിശ്വാസം നഷ്ടപ്പെടുന്നത് ജനാധിപത്യത്തിന്റെ ശക്തമായ തൂണുകളില്‍ ഒന്നായ ഫോര്‍ത്ത് എസ്റ്റേറ്റിനാണെന്നും കോടതി പറഞ്ഞു. |