ലണ്ടന്‍: എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാര്‍ പണിമുടക്ക് സംഘടിപ്പിക്കുന്ന രോഗികളെ സംബന്ധിച്ച് കനത്ത തിരിച്ചടി നല്‍കുന്ന വിഷയമാണ്. എന്നാല്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പ്രൈവറ്റ് സേവനം നല്‍കാന്‍ കഴിയുമെന്ന് വ്യക്തമായതോടെ രോഷം ഇരട്ടിക്കുകയാണ്. ശരാശരി 128,000 പൗണ്ട് വരുമാനമുള്ള സീനിയര്‍ ഡോക്ടര്‍മാരാണ് അടുത്ത മാസം 48 മണിക്കൂര്‍ പണിമുടക്ക് നടത്തുമ്പോഴും ലാഭം കൊയ്യുന്നത്. സമരദിനങ്ങളില്‍ പ്രൈവറ്റ് സര്‍ജറിയും, കണ്‍സള്‍ട്ടേഷനും നടത്തി തങ്ങളുടെ അംഗങ്ങള്‍ക്ക് അധിക വരുമാനം നേടാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപനം. ന്യായീകരണമില്ലാത്ത നടപടിയാണ് ബിഎംഎ നിലപാടെന്ന് പേഷ്യന്റ് ഗ്രൂപ്പുകള്‍ പ്രതികരിച്ചു.
കണ്‍സള്‍ട്ടന്റുമാരും, ജൂനിയര്‍ ഡോക്ടര്‍മാരും തുടര്‍ച്ചയായി സമരത്തിന് ഇറങ്ങുന്നതോടെ ആയിരക്കണക്കിന് രോഗികളുടെ ചികിത്സ കുഴപ്പത്തിലാകുമെന്ന് ഹെല്‍ത്ത് നേതാക്കള്‍ വ്യക്തമാക്കുന്നു. എന്‍എച്ച്എസിന് ഈ സ്ഥിതി കൈകാര്യം ചെയ്യുന്നത് വലിയ അപകടമായി മാറുമെന്നും ഇവര്‍ സമ്മതിക്കുന്നു. ജൂലൈ 13 മുതല്‍ 18 വരെ അഞ്ച് ദിവസമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരമായി ഇത് മാറും. തൊട്ടുപിന്നാലെ ജൂലൈ 20, 21 തീയതികളില്‍ കണ്‍സള്‍ട്ടന്റുമാര്‍ സമരരംഗത്ത് പ്രവേശിക്കും. ഇരുവിഭാഗങ്ങളും പണപ്പെരുപ്പം മറികടക്കുന്ന 35% ശമ്പളവര്‍ദ്ധനവാണ് തേടുന്നത്. സംഘടിതമായ സമരങ്ങള്‍ മൂലം 3 ലക്ഷം അപ്പോയിന്റ്മെന്റുകളെങ്കിലും റദ്ദാകുമെന്നാണ് ആശങ്ക. സമരദിനങ്ങളില്‍ എന്‍എച്ച്എസ് ജോലി ചെയ്യുന്നില്ലെങ്കില്‍ പ്രൈവറ്റ് പ്രാക്ടീസ് ചെയ്യാമെന്നാണ് ബിഎംഎ കണ്‍സള്‍ട്ടന്റുമാരെ അറിയിച്ചിരിക്കുന്നത്. അതേസമയം എമര്‍ജന്‍സികളില്‍ ലഭ്യമാകേണ്ട ഡോക്ടര്‍മാര്‍ക്ക് ഇതിന് സാധിക്കില്ല.