ലണ്ടന്‍: യുകെയില്‍ പരിഗണനയിലുള്ള ഓണ്‍ലൈന്‍ സേഫ്റ്റി ബില്‍ ഓണ്‍ലൈനില്‍ കുട്ടികള്‍ക്ക് സംരക്ഷണമുറപ്പാക്കുമെങ്കിലും ഇതുമായി ബന്ധപ്പെട്ട കര്‍ക്കശമായ പരിശോധനകള്‍ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണെന്ന വിമര്‍ശനങ്ങളും ശക്തമായിട്ടുണ്ട്. യുകെയിലെ പുതിയ അമെന്‍ഡഡ് ഇന്റര്‍നെറ്റ് സേഫ്റ്റി നിയമങ്ങളിലൂടെ കുട്ടികള്‍ പോണോഗ്രാഫിയിലേക്കും മറ്റ് ഓണ്‍ലൈന്‍ ചതിക്കുഴികളിലേക്കും വഴി തെറ്റിപ്പോകുന്നത് ഫലപ്രദായ തടയപ്പെടുമെങ്കിലും ഇത് സംബന്ധിച്ച ഏയ്ജ് വെരിഫിക്കേഷന്‍ പ്രക്രിയകള്‍ സ്വകാര്യതയെ തീരെ മാനിക്കുന്നില്ലെന്ന ആശങ്കയാണിപ്പോള്‍ ശക്തമായിരിക്കുന്നത്. പോണോഗ്രാഫിക് കണ്ടന്റുകള്‍ പബ്ലിഷ് ചെയ്തതും അല്ലെങ്കില്‍ പോണോഗ്രാഫിക് കണ്ടന്റുകള്‍ ആക്സസ് ചെയ്യാന്‍ അനുവദിക്കുന്നതുമായ സര്‍വീസുകള്‍ അതിന് മുമ്പ് ഏയ്ജ് വെരിഫിക്കേഷന്‍ പ്രക്രിയ കര്‍ക്കശമായി പാലിക്കണമെന്നാണ് പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ഇതിനായി ആളുകളുടെ ഡാറ്റ ശേഖരിക്കുന്നതിലും ഇതിനായുളള ടൂളുകളിലും സുതാര്യതക്കുറവുണ്ടെന്നും ഇത് ആളുകളുടെ സ്വകാര്യതയെ മാനിക്കുന്നില്ലെന്നുമാണ് ഡിജിറ്റല്‍ റൈറ്റ്സ് ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്.
ഇത്തരത്തിലുള്ള നിയമങ്ങളൊന്നും തീര്‍ത്തും പെര്‍ഫെക്ടാണെന്ന് പറയാനാവില്ലെന്നും എന്നാല്‍ പുതിയ ഓണ്‍ലൈന്‍ സേഫ്റ്റി ബില്‍ അയവുള്ളതാണെന്നുമാണ് ടെക് മിനിസ്റ്ററായ പോള്‍ സ്‌കുല്ലി പ്രതികരിച്ചിരിക്കുന്നത്. പോണോഗ്രാഫിക് കണ്ടന്റ് യൂസര്‍ക്ക് ആക്സസ് ചെയ്യാന്‍ അനുവദിക്കുന്നതിന് മുമ്പ് സോഷ്യസല്‍ മീഡിയ സൈറ്റുകള്‍ പോലുള്ള യൂസര്‍-ടു-യൂസര്‍ പ്ലാറ്റ്ഫോമുകള്‍ ഏയ്ജ് ചെക്കിംഗ് ടെക്നോളജികളിലൂടെ യൂസറുടെ പ്രായം കൃത്യമായി സ്ഥിരീകരിക്കണമെന്നാണ് ഇത് സംബന്ധിച്ച ബില്ലിലെ ഭേദഗതി നിഷ്‌കര്‍ഷിക്കുന്നത്. യൂസര്‍ ഒരു കുട്ടിയാണോ അല്ലെങ്കില്‍ മുതിര്‍ന്ന ആളാണോ എന്നത് സെല്‍ഫി എടുപ്പിക്കല്‍ പോലുള്ള ഫലവത്തായ ഏയ്ജ് വെരിഫിക്കേഷന്‍ ടെക്നോളജികളിലൂടെ നിര്‍വഹിക്കാനാണ് പുതിയ ബില്‍ നിര്‍ദേശിക്കുന്നത്. ഒഫീഷ്യല്‍ ഐഡി, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, അല്ലെങ്കില്‍ വോയ്സ് റെക്കഗ്‌നീഷ്യന് ടെക്നിക്ക്, തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും യൂസറുടെ പ്രായം സ്ഥിരീകരിക്കാമെന്നും പുതിയ ബില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ യൂസര്‍മാരുടെ സ്വകാര്യത പരിഗണിക്കപ്പെടുന്നില്ലെന്നാണ് ഡിജിറ്റല്‍ റൈറ്റ്സ് കാംപയിനര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനായുള്ള ഏയ്ജ് അഷ്വറന്‍സ് ടെക് പോലുള്ള മാര്‍ഗങ്ങള്‍ സ്വകാര്യതയെ മാനിക്കാത്ത വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് ഓപ്പണ്‍ റൈറ്റ്സ് ഗ്രൂപ്പിലെ ഫ്രീഡം ഓഫ് എക്സ്പ്രഷന്‍സിന്റെ പോളിസി മാനേജരായ ഡോ. മോണിക്ക ഹോര്‍ട്ടന്‍ ആരോപിക്കുന്നത്.