ലണ്ടന്‍: ബ്രിട്ടനില്‍ ഏതെങ്കിലും യൂണിവേഴ്സിറ്റിയില്‍, ഏതെങ്കിലുമൊക്കെ കോഴ്സില്‍ പഠിച്ചാല്‍ മതിയെന്ന് കരുതുന്നവര്‍ക്കുള്ളതാണ് ഈ വാര്‍ത്ത. ബ്രിട്ടനിലെ താഴ്ന്ന റാങ്കിലുള്ള യൂണിവേഴ്സിറ്റികളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഗ്രാജുവേഷന് ശേഷം നല്ലൊരു ജോലിയില്‍ പ്രവേശിക്കാനുള്ള സാധ്യത വെറും അഞ്ചിലൊന്ന് മാത്രമാണെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 28,000 പൗണ്ട് ചെലവഴിച്ച് അണ്ടര്‍ഗ്രാജുവേറ്റ് കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്ന 20% വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് 15 മാസത്തിനുള്ളില്‍ ഉയര്‍ന്ന സ്‌കില്‍ ആവശ്യമുള്ള ഫുള്‍ടൈം പോസ്റ്റ് കണ്ടെത്താന്‍ കഴിയുന്നതെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ ഡിസ്‌കവര്‍ യൂണി സൈറ്റാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. വിദ്യാര്‍ത്ഥികളുടെ സംതൃപ്തി, ഗ്രാജുവേറ്റ് ഫലങ്ങള്‍ എന്നിവ സംബന്ധിച്ച് സൈറ്റില്‍ വിവരങ്ങള്‍ തേടാന്‍ കഴിയും.
യുകെയിലെ മോശം റാങ്കിംഗുള്ള യൂണിവേഴ്സിറ്റികളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യത മോശമാണെന്നിരിക്കവെ ഇവിടുത്തെ വൈസ് ചാന്‍സലര്‍മാര്‍ കനത്ത ശമ്പളമാണ് കൈപ്പറ്റുന്നത്. ചില വൈസ് ചാന്‍സലര്‍മാര്‍ പ്രധാനമന്ത്രിയുടെ ഇരട്ടി ശമ്പളം വാങ്ങുന്നവരാണ്. 'യൂണിവേഴ്സിറ്റികള്‍ക്ക് പ്രതിവര്‍ഷം പൊതുഖജനാവില്‍ നിന്നും 10 ബില്ല്യണ്‍ പൗണ്ടിലേറെ ലഭിക്കുന്നുണ്ട്. പല വൈസ് ചാന്‍സലര്‍മാര്‍ക്കും വന്‍ ശമ്പളം കിട്ടുന്നുണ്ട്. എന്നാല്‍ കുറഞ്ഞ മൂല്യമുള്ള കോഴ്സുകള്‍ നല്‍കി വിദ്യാര്‍ത്ഥികളെ കടക്കെണിയിലാക്കുന്ന ഇവര്‍ക്ക് ഫണ്ട് നല്‍കാന്‍ നികുതിദായകര്‍ നിര്‍ബന്ധിതമാകുന്നതില്‍ ന്യായമില്ല', പോളിസി എക്സ്ചേഞ്ച് റിസേര്‍ച്ച് ഡയറക്ടര്‍ ഇയാന്‍ മാന്‍സ്ഫീല്‍ഡ് പറഞ്ഞു.
ബോള്‍ട്ടണ്‍ യൂണിവേഴ്സിറ്റിയുടെ ബിഎ ഓണേഴ്സ് ക്രിയേറ്റീവ് റൈറ്റിംഗ് കോഴ്സാണ് ഏറ്റവും മോശമായി കണക്കാക്കപ്പെടുന്നത്. കംപ്ലീറ്റ് യൂണിവേഴ്സിറ്റി റാങ്കില്‍ ബോള്‍ട്ടണ്‍ 130 പേരില്‍ 120-ാം സ്ഥാനത്താണ്. നൂറാം സ്ഥാനത്തുള്ള ഡെര്‍ബി യൂണിവേഴ്സിറ്റിയിലെ ബിഎസ്സി ഓണേഴ്സ് പെര്‍ഫോമന്‍സ് അനാലിസിസ് & കോച്ചിംഗ് സയന്‍സ് കോഴ്സും ഈ ഗണത്തിലാണ്.