ലണ്ടന്‍: ബ്രിട്ടീഷുകാരില്‍ നാലില്‍ മൂന്ന് പേര്‍ക്കും മാതൃരാജ്യത്തെ ജീവിതം മടുത്തുവെന്ന് ഏറ്റവും പുതിയൊരു സര്‍വേഫലം വെളിപ്പെടുത്തുന്നു. ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡ് പത്രത്തിന് വേണ്ടി ഇപ്സോസ് നടത്തിയ സര്‍വേയിലൂടെയാണ് ഞെട്ടിപ്പിക്കുന്ന പ്രവണതകള്‍ പുറത്ത് വന്നിരിക്കുന്നത്. പലവിധ കാരണങ്ങളാലാണ് ബ്രിട്ടനിലെ ജീവിതം മതിയായെന്ന വെളിപ്പെടുത്തലുമായി നിരവധി ബ്രിട്ടീഷുകാര്‍ രംഗത്തെത്തിയിരിക്കുന്നതെന്ന് സര്‍വേയിലൂടെ വെളിപ്പെട്ടിട്ടുണ്ട്. അതായത് രോഗം വന്നാല്‍ എന്‍എച്ച്എസിലെത്തുമ്പോള്‍ ട്രീറ്റ്മെന്റിനായി അനിശ്ചിതത്വം നിറഞ്ഞ കാത്തിരിപ്പ് നടത്തേണ്ടി വരുന്നതും വര്‍ധിച്ച് കൊണ്ടിരിക്കുന്ന വിവിധ ടാക്സുകള്‍, തുടരെത്തുടരെയുളള പണിമുടക്കുകളും സമരങ്ങളും വര്‍ധിച്ച് വരുന്ന നാണയപ്പെരുപ്പം തുടങ്ങിയവ ഇതില്‍ ചില കാരണങ്ങള്‍ മാത്രമാണെന്നും സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം പേരും ആരോപിക്കുന്നു. നിലവിലെ ബ്രിട്ടീഷ് സര്‍ക്കാരിന് ചുക്കാന്‍ പിടിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കടുത്ത മുന്നറിയിപ്പേകുന്ന സര്‍വേഫലമാണിത്.
ബ്രിട്ടനിലെ ധനകാര്യ സ്ഥിതി, നികുതിനിര്‍വഹണം, പൊതു ചെലവുകള്‍, ഹെല്‍ത്ത് കെയര്‍ മേഖലയെ മെച്ചപ്പെടുത്തല്‍ തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം ടോറി സര്‍ക്കാര്‍ ഒരു ലോക തോല്‍വിയാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രതികരിച്ചിരിക്കുന്നത്.രാജ്യത്തേക്കുള്ള കുടിയേറ്റത്തിന് കടിഞ്ഞാണിടുന്നതിനും ബ്രിട്ടനില്‍ പെരുകി വരുന്ന കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിലും ഗവണ്‍മെന്റ് മുട്ടുമടക്കിയെന്നും സര്‍വേഫലം വെളിപ്പെടുത്തുന്നു. സൈ്വര്യമായി ജീവിക്കാന്‍ പറ്റിയ രാജ്യമല്ല ബ്രിട്ടനെന്നാണ് സര്‍വേയില്‍ അഭിപ്രായം രേഖപ്പെടുത്തിയ 76 ശതമാനം പേരും ആരോപിക്കുന്നത്. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ലേബര്‍ പാര്‍ട്ടിക്ക് അവസരം നല്‍കാന്‍ തീരുമാനിച്ചുവെന്നാണ് സര്‍വേയില്‍ ഭാഗഭാക്കായ 45 ശതമാനം പേരും വ്യക്തമാക്കിയിരിക്കുന്നത്.കൂടാതെ നിലവിലെ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനകിന്റെ ഭരണത്തിന് ഏറ്റവും പരിതാപകരമായ സ്‌കോര്‍ ലഭിച്ച ഒരു സര്‍വേയാണിതെന്നതും എടുത്ത് പറയേണ്ട കാര്യമാണ്.അതായത് സുനകിന്റെ ഭരണത്തില്‍ 63 ശതമാനം പേര്‍ പൂര്‍ണമായും അസംതൃപ്തി രേഖപ്പെടുത്തിയപ്പോള്‍ വെറും 26 ശതമാനം പേര്‍ മാത്രമാണ് സുനകിന്റെ ഭരണത്തിന് കൈയടിച്ചിരിക്കുന്നത്.