ലണ്ടന്‍: എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കൂടാനുള്ള കാരണം മെഡിക്കല്‍ ജീവനക്കാരുടെ സമരമാണെന്ന് ആരോപിച്ച് ഋഷി സുനാക്. അദ്ദേഹം പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം കാത്തിരിപ്പ് പട്ടിക 700,000-ലേക്ക് ഉയര്‍ന്നിരുന്നു. രോഗികളെ ഈ വിധം കാത്തിരിപ്പിക്കുന്നതിലേക്ക് നയിക്കുന്നത് ഡോക്ടര്‍മാരും, നഴ്സുമാരും നടത്തിയ സമരങ്ങളാണെന്നാണ് ഇപ്പോള്‍ സുനാക് കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ മാസം എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരങ്ങളാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയത്. 35% ശമ്പളവര്‍ദ്ധനവ് വേണമെന്നാണ് ഇവരുടെ ആവശ്യം. മാസങ്ങളോളം നഴ്സുമാരും, ആംബുലന്‍സ് ജീവനക്കാരും നടത്തിയ സമരങ്ങള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാരും ഈ പരിപാടി തുടങ്ങിയത്. എല്‍ബിസി റേഡിയോ പരിപാടിയില്‍ പങ്കെടുക്കവെയാണ് വെയ്റ്റിംഗ് ലിസ്റ്റ് 7.9 മില്ല്യണിലേക്ക് ഉയര്‍ന്നതായി അവതാരകനെ തിരുത്തി കൊണ്ട് സുനാക് സമ്മതിച്ചത്. എന്നാല്‍ രണ്ട് വര്‍ഷവും, ഒന്നര വര്‍ഷവുമൊക്കെ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ഇല്ലാതാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം മറുഭാഗത്ത് സമരങ്ങളും അരങ്ങേറുന്നതായി സുനാക് ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ മാസം ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങള്‍ നടത്തിയ സമരങ്ങളില്‍ ആയിരക്കണക്കിന് അപ്പോയിന്റ്മെന്റുകളും, ഓപ്പറേഷനുകളുമാണ് റദ്ദായത്. എ&ഇ, ക്യാന്‍സര്‍ വാര്‍ഡുകളെയും സമരം ബാധിച്ചു. റേഡിയോ പരിപാടിയില്‍ സംസാരിച്ച ന്യൂകാസിലില്‍ നിന്നുള്ള ജൂനിയര്‍ ഡോക്ടര്‍ ഒലിവിയ പ്രധാനമന്ത്രിയുടെ അവകാശവാദങ്ങള്‍ക്ക് എതിരെ സംസാരിച്ചു. ജീവനക്കാര്‍ ഒട്ടും സന്തോഷത്തില്‍ അല്ലെന്നും, ജീവനക്കാരെ പിടിച്ചുനിര്‍ത്താന്‍ ഗവണ്‍മെന്റിന് സാധിക്കണമെന്നും ചൂണ്ടിക്കാണിച്ചു. എന്നാല്‍ നിങ്ങളുടെ ജോലിയെ കുറച്ച് കാണുന്നില്ലെന്നും, ഓഫര്‍ ചെയ്ത ശമ്പളവര്‍ദ്ധന സ്വീകരിക്കാതെ ജൂനിയര്‍ ഡോക്ടര്‍മാരും, കണ്‍സള്‍ട്ടന്റുമാരും സ്ഥിതി വഷളാക്കുകയാണെന്നും സുനാക് പ്രതികരിച്ചു.