ലണ്ടന്‍: ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ 'താഴ്ന്ന വളര്‍ച്ചാ നിരക്കില്‍' കുരുങ്ങി കിടക്കുകയാണെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട്. പലിശ നിരക്കുകള്‍ 15 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 5.25 ശതമാനത്തിലേക്ക് ഉയര്‍ത്തി ഭവനഉടമകള്‍ക്ക് മറ്റൊരു തിരിച്ചടി കൂടി നല്‍കിയതിന് പിന്നാലെയാണ് ഹണ്ടിന്റെ മുന്നറിയിപ്പ്. പലിശ നിരക്കുകള്‍ തുടര്‍ച്ചയായ വര്‍ദ്ധിപ്പിക്കുന്ന ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ഇന്നലെയും 0.25 ശതമാനം ബേസ് റേറ്റ് വര്‍ദ്ധനവാണ് നിര്‍ദ്ദേശിച്ചത്. ഇതോടെ 2008ല്‍ കണ്ട നിരക്കിലേക്കാണ് പലിശ ഉയര്‍ന്നത്. മോര്‍ട്ട്ഗേജുകാര്‍ക്ക് കൂടുതല്‍ ദുരിതം സമ്മാനിക്കുന്ന നിരക്ക് വര്‍ദ്ധനവുകള്‍ തുടരുമെന്നും, അടുത്ത വര്‍ഷത്തിലേക്ക് 6 ശതമാനമായി ഉയരുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
പണപ്പെരുപ്പം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കൂടിക്കലരുന്നതായി ആശങ്ക ഉയര്‍ത്തിയാണ് ബാങ്ക് ഈ തീരുമാനത്തെ ന്യായീകരിക്കുന്നത്. വിലക്കയറ്റം കൊടുമ്പിരി കൊള്ളുമ്പോള്‍ പലിശ നിരക്കുകള്‍ സാധ്യമാകുന്ന കാലത്തോളം നിയന്ത്രിച്ച് നിര്‍ത്തേണ്ടി വരുമെന്നും ബാങ്ക് കൂട്ടിച്ചേര്‍ക്കുന്നു. തുടര്‍ച്ചയായ 14-ാം തവണയാണ് ബാങ്ക് പലിശകള്‍ ഉയര്‍ത്തുന്നത്.
കഴിഞ്ഞ മാസം പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട നിലയില്‍ പണപ്പെരുപ്പം താഴ്ന്നിരുന്നു. ഇതിന് ശേഷവും നിരക്ക് ഉയര്‍ത്തിയത് മറ്റ് കാരണങ്ങളാല്‍ കൂടിയാണെന്നാണ് കരുതുന്നത്. കുറഞ്ഞ വളര്‍ച്ചാ നിരക്കില്‍ നിന്നും യുകെ രക്ഷപ്പെടുത്താനും, ആഗോള തലത്തിലെ ഊര്‍ജ്ജസ്വലമായ സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി രാജ്യത്തെ മാറ്റാനും ലക്ഷ്യമിടുന്നതായി ഹണ്ട് വ്യക്തമാക്കി. മോര്‍ട്ട്ഗേജുള്ളവരെ വര്‍ദ്ധനവുകള്‍ ആശങ്കപ്പെടുത്തുമെന്ന് സമ്മതിച്ച ഹണ്ട്, ഇതുവഴി രക്തച്ചൊരിച്ചില്‍ നടത്തിയതായി കൂട്ടിച്ചേര്‍ത്തു.