ലണ്ടന്‍: യുകെയില്‍ പുതുക്കിയ ഓണ്‍ലൈന്‍ സേഫ്റ്റി നിയമങ്ങള്‍ക്കായി കാത്തിരിക്കുന്ന സമയത്തിനിടയില്‍ ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഗ്രൂമിംഗ് കുറ്റകൃത്യങ്ങള്‍ നടന്നുവെന്ന് ആരോപിച്ച് കാംപയിനര്‍മാര്‍ രംഗത്തെത്തി. ഇതിനാല്‍ ഓണ്‍ലൈന്‍ സേഫ്റ്റി ബില്ലിനെ എംുിമാരും ടെക് കമ്പനികളും പിന്തുണക്കണമെന്നും യുക്തിയില്ലാത്ത തടസ്സങ്ങള്‍ പറഞ്ഞ് പുതിയ നിയമം നിലവില്‍ വരുന്നത് വൈകിപ്പിക്കരുതെന്നുമാണ് കാംപയിനര്‍മാര്‍ മുന്നറിയിപ്പേകുന്നത്. ഇത്തരം ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളെയും തട്ടിപ്പുകളെയും തീര്‍ത്തും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേഫ്റ്റി ബില്‍ പാസാക്കാന്‍ കടുത്ത ശ്രമങ്ങള്‍ നടത്തി വരുന്നത്. എന്നാല്‍ വിവിധ തുറകളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ മൂലം പ്രസ്തുത ബില്ലില്‍ നിരവധി ഭേദഗതികള്‍ വരുത്താനും ബില്‍ നടപ്പിലാക്കുന്നത് വൈകിപ്പിക്കാനും സര്‍ക്കാരിന് മേല്‍ സമ്മര്‍ദങ്ങളേറി വരുന്ന സാഹചര്യത്തിലാണ് ഈ കടുത്ത മുന്നറിയിപ്പേകി ക്യാമ്പയിനര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.
തങ്ങള്‍ ഇത്തരം കര്‍ക്കശ നിയമങ്ങള്‍ക്കായി ആവശ്യപ്പെട്ട 2017 മുതല്‍ 34,000 ഓണ്‍ലൈന്‍ ഗ്രൂമിംഗ് കുറ്റകൃത്യങ്ങള്‍ രാജ്യത്ത് അരങ്ങേറിയെന്ന് യുകെ പോലീസ് ഫോഴ്സസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ചില്‍ഡ്രന്‍സ് ചാരിറ്റിയായ എന്‍പിഎസ്സിസി ആരോപിക്കുന്നത്. കുട്ടികളുടെ സുരക്ഷയെ ചൊല്ലി ആശങ്കയുണ്ടാകുന്ന അവസരങ്ങളില്‍ സ്വകാര്യ മെസേജുകളുടെ കണ്ടന്റുകള്‍ ടെക് കമ്പനികള്‍ക്ക് ആക്സസ് ചെയ്യാന്‍ സാധിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് പുതിയ ഓണ്‍ലൈന്‍ സേഫ്റ്റി ബില്‍. നിലവിലെ സാഹചര്യത്തില്‍ മിക്ക ജനകീയ ആപ്പുകള്‍ക്കും എന്‍ക്രൈപ്റ്റഡ് മെസേജിംഗ് സര്‍വീസുകളാണുളളത്. അതായത് സന്ദേശം അയക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും മാത്രമേ അവ കാണാന്‍ സാധിക്കുകയുളളൂ. ടെക് കമ്പനികള്‍ക്ക് അവ കാണാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.എന്നാല്‍ കുട്ടികള്‍ക്കും മറ്റും സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുന്ന മെസേജുകളുടെ കാര്യത്തില്‍ അവയിലെ ഉള്ളടക്കം ടെക് കമ്പനികള്‍ക്ക് നിയന്ത്രിക്കാനാവുന്ന വിധത്തില്‍ സിസ്റ്റങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാണ് പുതിയ ബില്‍ നിഷ്‌കര്‍ഷിക്കുന്നത്.