ലണ്ടന്‍: ബ്രിട്ടനില്‍ ആന്‍ഡ്രു രാജകുമാരനെ രാജകുടുംബത്തില്‍നിന്ന് പുറത്താക്കാന്‍ ചാള്‍സ് രാജാവ് ഔദ്യോഗിക നടപടി ആരംഭിച്ചു. ബക്കിങ്ങാം കൊട്ടാരമാണ് വ്യാഴാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുഎസ് ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്‌റ്റൈനുമായുള്ള ബന്ധത്തെ തുടര്‍ന്ന് ആന്‍ഡ്രുവിനെ ചുറ്റിയ വിവാദങ്ങള്‍ രാജകുടുംബത്തിന് പേരുദോഷമുണ്ടാകാതിരിക്കാനാണ് നടപടി.
ഇതിനായി ആന്‍ഡ്രുവിന്റെ ''രാജകുമാരന്‍'' പദവി എടുത്തുമാറ്റും. ഇനി ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുക. അദ്ദേഹത്തിന് ലഭിച്ച മറ്റ് രാജകീയ പദവികളും അംഗീകാരങ്ങളും റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കൊട്ടാരം അറിയിച്ചു.
റോയല്‍ ലോഡ്ജ് ഒഴിയണമെന്ന് നിര്‍ദേശം
2003 മുതല്‍ ആന്‍ഡ്രു താമസിച്ചിരുന്ന റോയല്‍ ലോഡ്ജ് എന്ന 30 മുറിയുള്ള കെട്ടിടത്തില്‍നിന്നും അദ്ദേഹം ഒഴിയണമെന്നും, 75 വര്‍ഷത്തേക്ക് നല്‍കിയിരുന്ന പാട്ടക്കരാര്‍ തിരികെ കൊട്ടാരത്തിന് ഏല്‍പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 10 ലക്ഷം പൗണ്ട് നല്‍കി 2078 വരെ ആന്‍ഡ്രു കരാര്‍ എടുത്തതായിരുന്നു.
ആന്‍ഡ്രുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നെങ്കിലും ഈ നടപടി ഒഴിവാക്കാനാകാത്തതാണെന്ന് ബക്കിങ്ങാം കൊട്ടാരം വ്യക്തമാക്കി. ആന്‍ഡ്രുവിന്റെ മുന്‍ഭാര്യ സാറാ ഫെര്‍ഗൂസന് പ്രഭ്വി പദവിയും നഷ്ടമാകും.
വിവാദങ്ങള്‍ തുടര്‍ച്ചയായി
വെര്‍ജീനിയ ജുഫ്രേ എന്ന സ്ത്രീയുമായുള്ള ലൈംഗികബന്ധവും അതിനെ തുടര്‍ന്നുള്ള കോടതി നടപടികളും ആന്‍ഡ്രുവിന്റെ ജനപ്രീതിക്ക് മങ്ങലേല്‍പിച്ചിരുന്നു. ഒരു ചൈനീസ് ചാരനുമായുള്ള ബിസിനസ് ഇടപാടുകളും വിവാദമായിരുന്നു. നേരത്തെ ചാള്‍സ് രാജാവുമായി ചര്‍ച്ച നടത്തിയ ശേഷം ആന്‍ഡ്രു രാജകീയ പദവികള്‍ സ്വമേധയാ ഉപേക്ഷിച്ചിരുന്നെങ്കിലും ''രാജകുമാരന്‍'' പദവി നിലനിര്‍ത്തിയിരുന്നു. ഇപ്പോള്‍ അതും റദ്ദാക്കുകയാണ് രാജാവ്.