ലണ്ടന്‍: സ്വന്തം മരണം വ്യാജമായി ചിത്രീകരിച്ച അധ്യാപിക ഇപ്പോഴും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതായി കണ്ടെത്തിയതോടെ ബ്രിട്ടന്‍ നടുങ്ങിയിരിക്കുകയാണ്. രാജ്യത്തെ 'ഏറ്റവും ക്രൂരയായ അധ്യാപിക' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലാറ സിംപ്സണ്‍ (26) ആണ് വിവാദത്തിന്റെ കേന്ദ്രം.
- വഞ്ചനയുടെ തുടക്കം: 2021-ല്‍ ഡണ്ടി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടുന്നതിന് മുന്‍പ് തന്നെ ലാറ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രാദേശിക പ്രൈമറി സ്‌കൂളിലെ പ്ലെയ്സ്മെന്റിനിടെ തനിക്ക് രക്താര്‍ബുദമുണ്ടെന്ന് അവകാശപ്പെട്ടു.
- നാടകീയ വേഷപ്പകര്‍ച്ച: വിഗ്, ക്രച്ചസ്, ശ്വസന ട്യൂബ്, വീല്‍ചെയര്‍, കൃത്രിമ കാല്‍ എന്നിവ ഉപയോഗിച്ച് രോഗിയായതായി നടിച്ചു. ശസ്ത്രക്രിയകള്‍, കാല്‍ മുറിച്ചുമാറ്റല്‍, മെഡിക്കല്‍ ട്രയലുകള്‍, തീവ്രപരിചരണ വിഭാഗത്തിലെ വാസം തുടങ്ങിയ വ്യാജ വിവരങ്ങള്‍ സഹപ്രവര്‍ത്തകരുമായി പങ്കുവച്ചു.
- വ്യാജ മരണം: 2023 മാര്‍ച്ചില്‍ 'സ്വന്തം അമ്മായി'യായി നടിച്ച്, കാന്‍സര്‍ കാരണം മരിച്ചുവെന്ന് സഹപ്രവര്‍ത്തകര്‍ക്ക് ഇമെയില്‍ അയച്ചു. ശവസംസ്‌കാര വിശദാംശങ്ങളും സഹായം അയക്കാനുള്ള വിലാസവും നല്‍കി.
നുണ പുറത്തായ സംഭവം
മരണവാര്‍ത്തയ്ക്ക് മാസങ്ങള്‍ക്കുശേഷം ഹൈലാന്‍ഡ്‌സിലെ കമ്മ്യൂണിറ്റി റണ്ണിങ് ഇവന്റില്‍ (പാര്‍ക്ക്‌റണ്‍) ലാറ പങ്കെടുത്തതോടെ വഞ്ചന പുറത്തായി. മുന്‍ സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞതോടെ അന്വേഷണം ആരംഭിച്ചു.
വിവാദം
- അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും, ജനറല്‍ ടീച്ചിങ് കൗണ്‍സില്‍ സ്‌കോട്ട്‌ലന്‍ഡ് (ജിടിസിഎസ്) ലാറയുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിച്ചതും വിമര്‍ശനങ്ങള്‍ക്ക് ഇടയായി.
- വ്യാജ മരണനാടകം നടത്തിയിട്ടും, ലാറ ഇപ്പോഴും മൂന്ന് വയസ്സുമുതല്‍ പ്രായമുള്ള കുട്ടികളെ നൃത്തം പഠിപ്പിക്കുന്ന അധ്യാപികയായി തുടരുന്നു.
- ഹൈലാന്‍ഡ് കൗണ്‍സിലിന്റെ ഒഴിവുസമയ സ്ഥാപനമായ ഹൈലൈഫ് ഹൈലാന്‍ഡ് മാതാപിതാക്കളെ കുട്ടികളെ ഇവിടേക്ക് അയക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതും വിവാദമാകുന്നു.
പ്രതികരണങ്ങള്‍
- ഇപ്പോഴും അധ്യാപികയായി തുടരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ലാറ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
- ശിശു സംരക്ഷണ ഓഫിസറാകാനുള്ള പരിശീലനത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
- ''ലാറ ഇപ്പോഴും കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്നറിയുന്നത് ഞെട്ടലുണ്ടാക്കുന്നു,'' മുന്‍ സഹപ്രവര്‍ത്തകര്‍ പ്രതികരിച്ചു.