ലണ്ടന്‍: ശൈത്യകാലത്ത് ആശുപത്രികളില്‍ വര്‍ധിച്ച തിരക്കിന്റെ പശ്ചാത്തലത്തില്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് ഇംഗ്ലണ്ടില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയ അഞ്ചുദിവസത്തെ സമരം ഇന്ന് രാവിലെ അവസാനിച്ചു. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്നോട്ടുവച്ച ഫോര്‍മുല സമരക്കാരെ തൃപ്തിപ്പെടുത്തിയില്ല.
ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബി.എം.എ) അവകാശപ്പെടുന്നതനുസരിച്ച്, അവരുടെ അംഗങ്ങളില്‍ 65 ശതമാനം പേര്‍ സമരത്തില്‍ പങ്കെടുത്തു. 2023 മുതല്‍ ഇംഗ്ലണ്ടില്‍ ഡോക്ടര്‍മാര്‍ നടത്തിയ പതിനാലാമത്തെ സമരമായിരുന്നു ഇത്.
ബി.എം.എ റസിഡന്റ് ഡോക്ടര്‍ ലീഡര്‍ ഡോ. ജാക്ക് ഫ്‌ലെച്ചര്‍ മുന്നറിയിപ്പ് നല്‍കിയത്, മികച്ച ശമ്പളം നല്‍കാത്ത സാഹചര്യം ഇംഗ്ലണ്ടില്‍ ഡോക്ടര്‍മാരുടെ ലഭ്യതയെ ബാധിക്കുമെന്നും, നല്ല അവസരങ്ങള്‍ തേടി ഡോക്ടര്‍മാര്‍ വിദേശത്തേക്ക് പോകുന്ന പ്രവണത ശക്തമാണെന്നും. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് പ്രതികരിച്ചത്, പുതുവര്‍ഷത്തില്‍ പ്രശ്‌നപരിഹാരത്തിന് വഴിയൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു.
ഈ വര്‍ഷം 5.4 ശതമാനം ശമ്പള വര്‍ധന ലഭിച്ചിട്ടുണ്ടെങ്കിലും, പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ 2008ലെ നിലയേക്കാള്‍ കുറഞ്ഞ വേതനമാണെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. നിലവിലെ ശമ്പളത്തില്‍ നിന്ന് 26 ശതമാനം വര്‍ധനയാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത ആവശ്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കൊടും തണുപ്പില്‍ സൂപ്പര്‍ ഫ്‌ലൂ പോലുള്ള രോഗങ്ങള്‍ മൂലം സമ്മര്‍ദ്ദത്തിലായ എന്‍എച്ച്എസിന്റെ പ്രവര്‍ത്തനം അപകടത്തിലാക്കുന്ന നടപടിയാണിതെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. മിക്ക ആശുപത്രികളുടെയും പ്രവര്‍ത്തനം സമരത്തില്‍ പ്രതികൂലമായി ബാധിച്ചെങ്കിലും, അടിയന്തര സേവനങ്ങള്‍ ഉറപ്പാക്കാനായെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.
എന്‍എച്ച്എസ് മാനേജ്‌മെന്റും ബി.എം.എയുടെ നടപടി ആശുപത്രികളുടെ പ്രവര്‍ത്തനത്തെ അപകടത്തിലാക്കിയെന്ന് ആരോപിച്ചു. 2024ല്‍ 22 ശതമാനം ശമ്പള വര്‍ധന ലഭിച്ചിട്ടുള്ള ഡോക്ടര്‍മാരുടെ നിലവിലെ ശമ്പളം സീനിയോരിറ്റിയും ഗ്രേഡും അനുസരിച്ച് 37,000 പൗണ്ട് മുതല്‍ 70,000 പൗണ്ട് വരെയാണ്. ഇതിന് പുറമെ ഓഗസ്റ്റില്‍ 5.4 ശതമാനം വര്‍ധനയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അപര്യാപ്തമാണെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍, തുടര്‍ച്ചയായി സമരത്തിലേക്ക് ഇറങ്ങുന്നതും അതുകൊണ്ടാണ്