Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശശി തരൂരിന് ഡല്‍ഹിയില്‍ കാബിനറ്റ് റാങ്കോടെ പദവി നല്‍കാന്‍ കോണ്‍ഗ്രസ് ചര്‍ച്ച
reporter

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ തിരുവനന്തപുരം എംപി ശശി തരൂരിന് ഡല്‍ഹിയില്‍ കാബിനറ്റ് റാങ്കോടെ അംബാസഡറിന് തുല്യമായ പദവി നല്‍കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതൃതലത്തില്‍ ചര്‍ച്ച നടക്കുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

കേരളത്തിലും ഡല്‍ഹിയിലും പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തരൂര്‍ അടുത്തിടെയായി കോണ്‍ഗ്രസ് അനുകൂല നിലപാടുകളാണ് സ്വീകരിച്ചുവരുന്നത്. നാല് തവണ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് എംപിയായ തരൂരിന് കൂടുതല്‍ രാഷ്ട്രീയ പങ്ക് നല്‍കണമെന്ന ഹൈക്കമാന്‍ഡ് ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

യുഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ തരൂരിനെ തൃപ്തിപ്പെടുത്തുന്നതിനായി ഡല്‍ഹിയില്‍ കാബിനറ്റ് റാങ്കോടെ പ്രത്യേക പദവി നല്‍കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ചര്‍ച്ച നടന്നുവരുന്നുവെങ്കിലും ഔദ്യോഗിക തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര ഐക്യം ഉറപ്പാക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയവും സംഘടനാ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ശശി തരൂരും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മില്‍ അടുത്ത ദിവസങ്ങളില്‍ നേരിട്ട് കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിന് സൗകര്യമൊരുക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മുന്‍കൈയെടുത്തിട്ടുണ്ടെന്നും വിവരം. ''പ്രാരംഭ ഘട്ടത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ വളരെ സെന്‍സിറ്റീവ് ആണ്. എല്ലാവരും പരസ്യമായി നിഷേധിക്കുമെങ്കിലും, നിഷേധങ്ങളുടെ തീവ്രത തന്നെ ചര്‍ച്ചകളുടെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു,'' ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.

ഡിസംബര്‍ 27-ന് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലും, സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന കെപിസിസി നേതൃത്വ ക്യാമ്പിലും തരൂര്‍ സജീവമായി പങ്കെടുത്തിരുന്നു. പാര്‍ട്ടിയുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള തരൂരിന്റെ ആഗ്രഹത്തിന്റെ സൂചനയായി ഇതിനെ പാര്‍ട്ടി വൃത്തങ്ങള്‍ വിലയിരുത്തുന്നു. സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കാനുള്ള ശ്രമവും തരൂര്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

''ഞാന്‍ പാര്‍ട്ടി ലൈന്‍ വിട്ടുവെന്ന് ആരാണ് പറഞ്ഞത്? വിവിധ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചപ്പോഴും, മിക്ക കാര്യങ്ങളിലും പാര്‍ട്ടിയും ഞാനും ഒരേ നിലപാടിലാണ്,'' വയനാട് ക്യാമ്പിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് തരൂര്‍ വ്യക്തമാക്കിയിരുന്നു. നേതൃത്വവുമായി യാതൊരു പ്രശ്നവുമില്ലെന്ന തരത്തിലുള്ള ശരീരഭാഷയാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു

 
Other News in this category

 
 




 
Close Window