ലണ്ടന്‍: എന്‍എച്ച്എസില്‍ മോശം പരിചരണത്തിന്റെ തെളിവുകള്‍ മുക്കുന്ന സംസ്‌കാരം ഇപ്പോഴും ശക്തമായി തുടരുന്നുവെന്ന് എന്‍എച്ച്എസ് ഓംബുഡ്സ്മാന്റെ മുന്നറിയിപ്പ്. ഒഴിവാക്കാന്‍ കഴിയുന്ന മരണങ്ങളെ കുറിച്ച് പ്രിയപ്പെട്ടവര്‍ക്ക് യാഥാര്‍ത്ഥ്യം അറിയാന്‍ കഴിയാത്ത തരത്തിലാണ് ഈ സംസ്‌കാരമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഹെല്‍ത്ത് സര്‍വ്വീസിന്റെ ഉള്‍ത്തളങ്ങളില്‍ ശക്തമായ രീതി അവസാനിപ്പിക്കാന്‍ മന്ത്രിമാരും, എന്‍എച്ച്എസ് നേതാക്കളും, ആശുപത്രി ബോര്‍ഡുകളും കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് ഓംബുഡ്സ്മാന്‍ പറയുന്നു. ഈ വീഴ്ചകളെ കുറിച്ച് വിവരം നല്‍കുന്ന ജീവനക്കാരെ ഇരകളാക്കുകയും ചെയ്യും. ഏഴ് വര്‍ഷത്തെ സേവനത്തിന് ശേഷം സ്ഥാനമൊഴിയാന്‍ ഒരുങ്ങവെയാണ് ഓംബുഡ്സ്മാന്‍ റോബ് ബെഹ്റെന്‍സ് ഗാര്‍ഡിയന് അഭിമുഖം അനുവദിച്ചത്.
മെഡിക്കല്‍ വീഴ്ചകള്‍ ബന്ധുക്കളെ അറിയിക്കുന്നതില്‍ നിന്നും എന്‍എച്ച്എസിനെ അകറ്റുന്നത് അഭിമാന സംരക്ഷണമാണെന്ന് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇതോടെ സുപ്രധാന രേഖകള്‍ കാണാതാകും. പരിചരണ പദ്ധതികളിലെ മാറ്റങ്ങളും, സുപ്രധാന രേഖകളും കാണാതാകുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്, റോബ് ബെഹ്റെന്‍സ് വ്യക്തമാക്കി. അതീവ സമ്മര്‍ദത്തില്‍ ജോലി ചെയ്യുന്ന മികച്ച ആളുകളാണ് എന്‍എച്ച്എസില്‍ ഉള്ളതെന്ന് ഓംബുഡ്സ്മാന്‍ പറയുന്നു. മറ്റേണിറ്റി കെയര്‍, മെന്റല്‍ ഹെല്‍ത്ത്, സെപ്സിസ് കേസുകള്‍ എന്നിവയിലാണ് പ്രധാനമായും ഒഴിവാക്കാവുന്ന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രിയപ്പെട്ടവരുടെ മരണത്തെ കുറിച്ച് നുണയും, തെളിവ് മറച്ചും അവതരിപ്പിക്കുന്നതും എന്‍എച്ച്എസിലെ ഭയാനകമായ രീതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.