ലണ്ടന്‍: മോര്‍ട്ട്ഗേജുകളുടെ പ്രതിമാസ തിരിച്ചടവ് 250 പൗണ്ടില്‍ നിന്നും 1000 പൗണ്ടായി ഉയര്‍ന്നാല്‍ എങ്ങിനെ സാധാരണക്കാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയും? ഈ ചോദ്യത്തിന്റെ ഉത്തരമെന്നോണം പല വീട്ടുകാരുടെ തങ്ങളുടെ സ്വപ്ന ഭവനങ്ങള്‍ വില്‍പ്പനയ്ക്ക് വെയ്ക്കുകയാണ്. യുകെ വിപണിയിലെ മോര്‍ട്ട്ഗേജ് ഡീലുകളില്‍ പകുതിയും പിന്‍വലിക്കപ്പെട്ടതോടെയാണ് ഭവന ഉടമകള്‍ പരിഭ്രാന്തരാകുന്നത്.അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പലിശ നിരക്കുകള്‍ 7% തൊടുമെന്നാണ് ഇപ്പോള്‍ പ്രവചിക്കപ്പെടുന്നത്. ഫിക്സഡ് ഡീലുകളുടെ കാലാവധി തീരുമ്പോള്‍ പുതിയ ഡീലുകള്‍ തെരഞ്ഞെടുക്കാതെ മറ്റ് വഴിയില്ല. എന്നാല്‍ ഇതിനായി തിരയുമ്പോള്‍ നേരത്തെ അടച്ചിരുന്നതിന്റെ നാലിരട്ടി വരെ വര്‍ദ്ധിച്ച ഡീലുകളാണ് മുന്നോട്ട് വെയ്ക്കുന്നത്.ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റ് അവതരണത്തിന് ശേഷം ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും 1621 റസിഡന്‍ഷ്യല്‍ മോര്‍ട്ട്ഗേജ് ഡീലുകളാണ് വിപണിയില്‍ നിന്നും പിന്‍വലിച്ചത്.
കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 321 ഡീലുകള്‍ അപ്രത്യക്ഷമായി. കഴിഞ്ഞ ആറ് ദിവസത്തിനിടെ യുകെ വിപണിയിലെ 3961 മോര്‍ട്ട്ഗേജ് ഡീലുകളില്‍ 41 ശതമാനവും ഇല്ലാതായെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ക്ക് പുറമെ ഉയരുന്ന പലിശ നിരക്കും ചേരുന്നതോടെ യുകെ നേരിടുന്നത് മോര്‍ട്ട്ഗേജ് ടൈം ബോംബ് തന്നെയാണെന്ന് ഡെച്ച് ബാങ്ക് അനലിസ്റ്റ് മാറ്റ് ഗാര്‍ലാന്‍ഡ് വ്യക്തമാക്കി. മോര്‍ട്ട്ഗേജുകള്‍ പിന്‍വലിക്കുന്ന പ്രതിഭാസം തുടരുന്നതിനാല്‍ വില്‍പ്പനയും ഇടിയുകയാണെന്ന് നോര്‍ത്ത് വെയില്‍സ് എസ്റ്റേറ്റ് ഏജന്റ് ഇയാന്‍ വിന്‍ ജോണ്‍സ് വ്യക്തമാക്കി. ആളുകള്‍ക്ക് മോര്‍ട്ട്ഗേജ് താങ്ങാന്‍ കഴിയാത്തതിനാല്‍ വീട് വില്‍ക്കേണ്ടി വരുന്നത് ഭയാനകമായ അവസ്ഥയാണ്, വിന്‍ ജോണ്‍സ് പറഞ്ഞു. പൗണ്ടിനെ തകര്‍ത്തടിച്ചും, യുകെയുടെ സാമ്പത്തിക സ്ഥാപനങ്ങളുടെ അടിവെട്ടുകയും ചെയ്ത ക്വാസി ക്വാര്‍ട്ടെംഗിന്റെ പാതി-ബജറ്റിനെ മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി നിശിതമായി വിമര്‍ശിച്ചു. സാധാരണയായി ഒപ്പമെത്തുന്ന പ്രവചനങ്ങള്‍ ഇല്ലാതെയാണ് 45 ബില്ല്യണ്‍ പൗണ്ട് നികുതി വെട്ടിക്കുറവ് ചാന്‍സലര്‍ പ്രഖ്യാപിച്ചത്. ഇതിന്റെ വില കൊടുക്കേണ്ടി വന്നത് ബ്രിട്ടനിലെ പൊതുജനങ്ങളാണ്, കാര്‍ണി കുറ്റപ്പെടുത്തി.