ലണ്ടന്‍: പുതിയ പ്രധാനമന്ത്രി ഋഷി സുനാകും, ചാന്‍സലര്‍ ജെറമി ഹണ്ടും കണക്ക് ഒപ്പിക്കാനായി പാടുപെടുമ്പോള്‍ വരുംവര്‍ഷങ്ങളില്‍ സാധാരണ ജനങ്ങള്‍ക്ക് ഉള്‍പ്പെടെ വന്‍ നികുതിഭാരം ചുമക്കേണ്ടി വരും. മഹാമാരി ചെലവുകള്‍ക്കായി നടത്തിയ കടമെടുപ്പും, എനര്‍ജി ബില്‍ സഹായങ്ങളും ഉള്‍പ്പെടെയായി ചെലവഴിച്ച ബില്ല്യണ്‍ കണക്കിന് പൗണ്ട് തിരികെ കണ്ടെത്താന്‍ ട്രഷറി നിര്‍ബന്ധിതമായതോടെയാണ് സാമ്പത്തിക ഞെരുക്കം നേരിടുന്ന ജനങ്ങളുടെ പോക്കറ്റില്‍ നിന്നും കൂടുതല്‍ തുക നികുതിയായി ഈടാക്കാന്‍ തയ്യാറെടുക്കുന്നത്. എന്‍എച്ച്എസ്, സ്‌കൂളുകള്‍ എന്നിവ ഉള്‍പ്പെടെ അവശ്യ പബ്ലിക് സര്‍വ്വീസുകള്‍ നിലനിന്ന് പോണമെങ്കിലും എല്ലാവരും കൂടുതല്‍ ടാക്സ് നല്‍കേണ്ടി വരുമെന്നാണ് ട്രഷറി ശ്രോതസ്സുകളുടെ വാദം. ചെലവ് ചുരുക്കല്‍ നടപടികള്‍ കൊണ്ട് മാത്രം കാര്യമില്ലെന്ന് വ്യക്തമായതോടെ വൈറ്റ്ഹാളില്‍ അപായമണി മുഴങ്ങിക്കഴിഞ്ഞു.
നവംബര്‍ 17ന് അവതരിപ്പിക്കുന്ന ബജറ്റിനെ സംബന്ധിച്ച് പ്രധാനമന്ത്രി ഋഷി സുനാകും, ചാന്‍സലര്‍ ജെറമി ഹണ്ടും തമ്മില്‍ തത്വത്തില്‍ ധാരണയായെന്നാണ് കരുതുന്നത്. 50 ബില്ല്യണ്‍ പൗണ്ടാണ് നികുതി വരുമാനവും, ചെലവ് ചുരുക്കലും ഉപയോഗിച്ച് ഇവര്‍ക്ക് കണ്ടെത്തേണ്ടി വരുന്നത്. കോവിഡ് കാലത്ത് ലക്ഷക്കണക്കിന് ബിസിനസ്സുകളെയും, തൊഴിലവസരങ്ങളെയും സംരക്ഷിച്ച് നിര്‍ത്താന്‍ നടപ്പാക്കിയ ഫര്‍ലോംഗ് സ്‌കീമും, എനര്‍ജി ബില്‍ ക്യാപ്പ് ചെയ്യാനുള്ള ഫണ്ടുമെല്ലാം ഇതുവഴി നികത്തും. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ എല്ലാവരും കൂടുതല്‍ നികുതി നല്‍കേണ്ടി വരുന്നത് ഒഴിവാക്കാന്‍ കഴിയാത്ത വിഷയമാണെന്ന് സുനാകും, ഹണ്ടും ചര്‍ച്ചയില്‍ തീരുമാനിച്ചു. കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് നികുതി ഭാരം കൂടുതലുമായിരിക്കും. ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി സഹായങ്ങള്‍ ചുരുക്കും. എനര്‍ജി പ്രൈസ് ഗ്യാരണ്ടി രണ്ട് വര്‍ഷത്തേക്ക് നിശ്ചയിച്ചെങ്കിലും ഇത് നേരത്തെ തന്നെ ആറ് മാസമാക്കി ചുരുക്കിയിട്ടുണ്ട്. എനര്‍ജി ബില്‍ ക്യാപ് എത്രകാലം ഉണ്ടാകുമെന്ന് ബജറ്റില്‍ വ്യക്തമാകും. പൊതുസേവനങ്ങളെ പിടിച്ചുനിര്‍ത്താന്‍ എല്ലാവരും കൂടുതല്‍ ടാക്സ് നല്‍കേണ്ടി വരുമെന്നത് സത്യാവസ്ഥയാണെന്ന് ട്രഷറി ശ്രോതസ്സ് വ്യക്തമാക്കി.