ലണ്ടന്‍: ബ്രിട്ടന്‍ യഥാര്‍ത്ഥത്തില്‍ സതേണ്‍ തീരം വഴിയുള്ള അധിനിവേശമാണ് നേരിടുന്നതെന്ന് ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്റെ മുന്നറിയിപ്പ്. അനധികൃത കുടിയേറ്റക്കാര്‍ക്ക് 6000 പൗണ്ട് വരെ ചെലവ് വരുന്നതായി കണക്കുകള്‍ പുറത്തുവരുന്നതിനിടെയാണ് ഈ പ്രഖ്യാപനം. കെന്റിലെ മാന്‍സ്റ്റണ്‍ മൈഗ്രന്റ് പ്രൊസസിംഗ് സെന്ററില്‍ കുടിയേറ്റക്കാരെ കുത്തിനിറയ്ക്കുന്നത് വിവാദമായതോടെ ഹോം സെക്രട്ടറി കസേര രക്ഷിക്കാന്‍ ബുദ്ധിമുട്ടുകയാണ്. നിയമപരമായി അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ കാലം സെന്ററില്‍ നിര്‍ത്തിയാല്‍ ഇവര്‍ ഗവണ്‍മെന്റിന് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ബ്രാവര്‍മാന്‍ സമ്മതിച്ചു. കുടിയേറ്റക്കാരെ ഹോട്ടലുകളിലേക്ക് നീക്കുന്നതിന് തടസ്സം നിന്ന ബ്രാവര്‍മാനാണ് ഈ അവസ്ഥ സൃഷ്ടിച്ചതെന്ന് ലേബറും, മറ്റ് വിമര്‍ശകരും ആരോപിച്ചു.
എന്നാല്‍ ഒരു അധിനിവേശമാണ് അരങ്ങേറുന്നതെന്ന് തിരിച്ചടിച്ചാണ് ആരോപണങ്ങള്‍ക്ക് ഹോം സെക്രട്ടറി മറുപടി നല്‍കിയത്. 'ബ്രിട്ടനിലെ ജനങ്ങള്‍ മനസ്സിലാക്കണം ഈ അധിനിവേശം തടയാന്‍ ഏത് പാര്‍ട്ടിയാണ് സീരിയസെന്നും, ഏത് പാര്‍ട്ടിയാണ് ഇങ്ങനെ അല്ലാത്തതെന്നും. ബുദ്ധിമുട്ട് അനുഭവിക്കുന്ന അഭയാര്‍ത്ഥികളാണ് ഇവരെന്ന നാട്യം നിര്‍ത്താം. രാജ്യത്തിന് മുഴുവന്‍ സത്യം അറിയാം', ബ്രാവര്‍മാന്‍ വ്യക്തമാക്കി. തന്റെ ഡിപ്പാര്‍ട്ട്മെന്റിലെ അഭയാര്‍ത്ഥി സിസ്റ്റം താറുമാറായ നിലയിലാണെന്നും ഹോം സെക്രട്ടറി വ്യക്തമാക്കി. അനധികൃത കുടിയേറ്റം നിയന്ത്രണം കൈവിട്ട നിലയിലാണ്. താനാണ് ഹോട്ടല്‍ ബുക്കിംഗ് തടയുന്നതെന്ന ആരോപണത്തിന് ഇത് യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ രാഷ്ട്രീയ വേട്ടയാടല്‍ മാത്രമാണെന്നും ബ്രാവര്‍മാന്‍ പറഞ്ഞു.