ലൂസൈല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മിശിഹയയ്ക്കും അര്‍ജന്റീനയ്ക്കും നിരാശ. ആദ്യ പകുതിയില്‍ അര്‍ജന്റീന ലീഡ് എടുത്ത് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ സൗദിയുടെ വന്‍ തിരിച്ചുവരവാണ് നടന്നത്. അക്ഷരാര്‍ഥത്തില്‍ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് 48-ാം മിനിറ്റിലും 53-ാം മിനിറ്റിലും സൗദിയുടെ മിന്നല്‍ ഗോളുകള്‍.
നാല്‍പത്തിയെട്ടാം മിനിറ്റില്‍ സലേ അല്‍ ഷേഹ്?രിയും അമ്പത്തിമൂന്നാം മിനിറ്റില്‍ സലേം അല്‍ദസ്വാരി യുമാണ് സൗദിയ്ക്കായി ഗോളുകള്‍ നേടിയത്. എട്ടാം മിനിറ്റിലായിരുന്നു ആരാധകരെ ആവേശത്തിലാക്കിയ മെസ്സിയുടെ പെനാല്‍റ്റി ഗോള്‍.
മത്സരം തുടങ്ങി ആദ്യ സെക്കന്‍ഡ് തൊട്ട് അര്‍ജന്റീന ആക്രമിച്ചുകളിച്ചു. ആദ്യപകുതിയില്‍ മൂന്നുതവണ സൗദിയുടെ വലയില്‍ അര്‍ജന്റീന ബോളെത്തിച്ചെങ്കിലും മൂന്നും ഓഫ് സൈഡ് കെണിയില്‍ വീഴുകയായിരുന്നു. എട്ടാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിനെ അല്‍ ബുലയാഹി ബോക്സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്.
22-ാം മിനിറ്റില്‍ മെസ്സി രണ്ടാം ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. ലൗറ്റാരോ മാര്‍ട്ടിനസിന്റെ ഗോളും ഓഫ്സൈഡിന് വഴിമാറി. 28-ാം മിനിറ്റിലും 35-ാം മിനിറ്റില്‍ മാര്‍ട്ടിസിന്റെ മറ്റൊരു ഓട്ടപ്പാച്ചില്‍ വീണ്ടും ഓഫ്സൈഡിന് വഴിമാറി. അല്ലായിരുന്നെങ്കില്‍ ആദ്യപകുതിയില്‍ തന്നെ നാല് ഗോളിന് അര്‍ജന്റീന മുന്നിലെത്തുമായിരുന്നു.
അര്‍ജന്റീനയ്‌ക്കെതിരേ സൗദി നേടുന്ന ആദ്യ ജയമാണിത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ നാലാമത്തെ മാത്രം ജയമാണിത്. 1994-ല്‍ ബെല്‍ജിയത്തെയും മൊറോക്കോയെയും 2018-ല്‍ ഈജിപ്തിനെയുമാണ് സൗദി ഇതിന് മുന്‍പ് ലോകകപ്പില്‍ തോല്‍പിച്ചത്. |