കെറ്ററിംഗില്‍ മലയാളി നഴ്സ് അഞ്ജുവിനേയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് കണ്ണൂര്‍ ഇരിട്ടി സ്വദേശി സാജുവിന്റെ മൊഴി പുറത്തുവന്നു. നിരാശയും മദ്യ ലഹരിയില്‍ പെട്ടെന്നുള്ള പ്രകോപനവുമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മൊഴിയെന്നു റിപ്പോര്‍ട്ട് . അഞ്ജുവിന് ആശുപത്രിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ആശ്രിത വീസയിലാണ് സാജു ബ്രിട്ടനിലേക്ക് പോയത്. പിന്നീട് മക്കളേയും കൊണ്ടുപോയി.
ബ്രിട്ടനിലെ നിയമം അനുസരിച്ചു കുട്ടികളെ വീട്ടില്‍ തനിച്ചാക്കി ജോലിക്കു പോകാന്‍ സാധിക്കാത്തതും തിരിച്ചടിയായി. രക്ഷിതാക്കളില്‍ ഒരാള്‍ വീട്ടിലിരുന്ന് കുട്ടികളെ പരിചരിക്കേണ്ട സാഹചര്യം വന്നു. ഇതോടെ ഉടന്‍ ജോലിയ്ക്ക് കയറാന്‍ സാധിക്കില്ലെന്ന ചിന്ത സാജുവിനെ നിരാശയിലാക്കി. ഇവിടെ കാര്യമായ സുഹൃത്തുക്കളേയും സാജുവിന് ലഭിച്ചിരുന്നുമില്ല.
അതിനിടെ, അഞ്ജുവിന്റെയും (35) മക്കളായ ജീവ(6) ജാന്‍വി(4) എന്നിവരുടേയും മൃതദേഹങ്ങള്‍ എത്തിക്കുന്നതും കാത്തിരിക്കുകയാണ് വൈക്കം ഇത്തിപ്പുഴയിലെ കുടുംബം. അഞ്ജുവിന്റെ മാതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയ സ്ഥലത്തോട് ചേര്‍ന്നു തന്നെ ഇവരേയും സംസ്‌കരിക്കണമെന്ന അച്ഛന്‍ ആറാക്കല്‍ അശോകന്റെ ആഗ്രഹം.
മൃതദേഹം നാട്ടിലെത്തിക്കാനായി നോര്‍ക്ക വഴി ശ്രമം തുടരുകയാണ്. അസോസിയേഷനുകളും യുക്മയും ചേര്‍ന്ന് കുടുംബത്തിന് സഹായം നല്‍കാനായി പണം കണ്ടെത്തുന്നുണ്ട്.
മരണമടഞ്ഞത് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ജുവിന്റെ ശരീരത്തില്‍ മുറിവുകളുമുണ്ടായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ വിവിധ അസോസിയേഷനുകളും സര്‍ക്കാരും സഹായത്തിന് എത്തിയിട്ടുണ്ട്. നേര്‍ക്ക വഴിയും ശ്രമം നടക്കുന്നുണ്ട്. ഉടന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് അഞ്ജുവിന്റെ കുടുംബം.
സാജു(52)വിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഈ ആഴ്ച അവസാനം നടക്കുന്ന അടുത്ത വാദം വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
പ്രതി സാജു ചെലവാലേലിനെ ശനിയാഴ്ച രാത്രി നോര്‍ത്താംപ്ടണ്‍ഷയര്‍ പോലീസ് വെല്ലിംഗ്ബറോ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ സാജു ചെലവലേല്‍ തന്റെ പേരും വിലാസവും സ്ഥിരീകരിക്കാന്‍ മാത്രമാണ് സംസാരിച്ചത്. ജാമ്യാപേക്ഷയൊന്നും ഉണ്ടായിരുന്നില്ല, ബുധനാഴ്ച നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ ഷെഡ്യൂള്‍ ചെയ്ത കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് വരെ കസ്റ്റഡിയില്‍ തുടരുമെന്ന് ജഡ്ജി പ്രതിയെ അറിയിച്ചു. |